അടിമാലി: മൂന്നാർ കുറ്റിയാർവാലിയിൽ നായാട്ടിനെത്തിയ സംഘത്തിൽ പെട്ട രണ്ടു പേരെ വനം വകുപ്പുദ്യോഗസ്ഥർ പിടികൂടി.ആനച്ചാൽ തോക്കുപാറ സ്വദേശികളായ അജീഷ്, അനന്ദു എന്നിവരെയാണ് ദേവികുളം റെയ്‌ഞ്ചോഫീസർ പി .വി റെജിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.കഴിഞ്ഞ ദിവസം പുലർച്ചെ കുറ്റിയാർവാലിയിൽ പട്രോളിങ്ങ് നടത്തുന്നതിനിടയിൽ വെടിയൊച്ചകൾ കേട്ടതിനെ തുടർന്ന് വനപാലക സംഘം നടത്തിയ പരിശോധനയിലാണ് രണ്ടു പേർ പിടിയിലായത്. തോക്ക് ഉൾപ്പെടെയുള്ള ആയുധങ്ങളുമായി സംഘത്തിലുണ്ടായിരുന്ന മറ്റു നാലു പേർ ഓടി രക്ഷപ്പെട്ടതായി വനംവകുപ്പുദ്യോഗസ്ഥർ പറഞ്ഞു.ഇവർ സഞ്ചരിച്ചിരുന്ന ഒട്ടോറിക്ഷ, ആഡംബര ബൈക്ക്, ആയുധങ്ങൾ എന്നിവയും പിടിച്ചെടുത്തു. വെടികൊണ്ട മ്ലാവിനെ ചത്ത നിലയിൽ കണ്ടെത്തി. പിടിയിലായവരെ ചോദ്യം ചെയ്തതിൽ നിന്നും ഈ സംഘം സ്ഥിരമായി പ്രദേശത്ത് നായാട്ട് നടത്തുന്നവരാണെന്ന വിവരം വനംവകുപ്പിന് ലഭിച്ചിട്ടുണ്ട്.ദേവികുളം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റുചെയ്തു.ഓടി രക്ഷപ്പെട്ട 4 പേർക്കായുള്ള അന്വേഷണം വനം വകുപ്പ്ഊർജ്ജിതമാക്കി.