അടിയന്തരയോഗം വിളിക്കുമെന്ന് മന്ത്രി കെ. രാജൻ
ഇടുക്കി: വിജ്ഞാപനം വന്ന് 18 വർഷം കഴിഞ്ഞിട്ടും കൈയേറ്റങ്ങൾ ഒഴിപ്പിച്ച് അതിർത്തി നിർണയിക്കാനാകാതെ നീലക്കുറിഞ്ഞി സങ്കേതം. സെന്റിൽമെന്റ് ഓഫീസർമാരും സ്പെഷ്യൽ ഓഫീസർമാരും മാറി മാറി വന്നെങ്കിലും ആരും കുറിഞ്ഞി സങ്കേതത്തിന്റെ അതിര് നിശ്ചയിക്കാൻ ഒരു നടപടിയും സ്വീകരിച്ചില്ല. നിയമസഭയിൽ എ. രാജ എം.എൽ.എയുടെ സബ്മിഷന് മറുപടിയായി റവന്യൂ മന്ത്രി നൽകിയ മറുപടി ഇക്കാര്യം വ്യക്തമാക്കുന്നതാണ്.
1972 ലെ വനം- വന്യജീവി സംരക്ഷണ നിയമപ്രകാരം 2006ലാണ് വനംവകുപ്പ് ദേവികുളം താലൂക്കിലെ 3200 ഹെക്ടർ ഭൂമി നീലക്കുറിഞ്ഞി സങ്കേതത്തിനായി ഉദ്ദേശവിജ്ഞാപനം പുറപ്പെടുവിച്ചത്. വട്ടവട വില്ലേജിലെ ബ്ലോക്ക് നമ്പർ 62, കൊട്ടക്കമ്പൂർ വില്ലേജിലെ ബ്ലോക്ക് നമ്പർ 58 എന്നിവയിൽപ്പെട്ട പട്ടയഭൂമി ഒഴിവാക്കിയായിരുന്നു വിജ്ഞാപനം. തുടർന്ന് 2015ലാണ് ഫോറസ്റ്റ് സെറ്റിൽമെന്റ് ഓഫീസറായി ദേവികുളം ആർ.ഡി.ഒയെ നിയമിച്ചത്. വിജ്ഞാപനം പുറപ്പെടുവിച്ച പ്രദേശത്തെ ജനങ്ങളുടെ ഭൂമിയിന്മേലുള്ള അവകാശങ്ങൾ പരിശോധിക്കാനും കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനും സെറ്റിൽമെന്റ് ഓഫീസർക്ക് അധികാരം നൽകിയിരുന്നു. ഇതുകൂടാതെ പട്ടയഭൂമികൾ ഒഴിവാക്കിയുള്ള ഭൂമിയുടെ അതിരുകൾ പുനർനിർണ്ണയം ചെയ്ത് കുറിഞ്ഞിമല സങ്കേതത്തിന്റെ അതിരുകൾ നിശ്ചയിക്കാൻ 2018ലും 2020 ലും റവന്യൂ വകുപ്പ് ഉത്തരവും പുറപ്പെടുവിച്ചു. തുടർന്ന് ലാൻഡ് റവന്യൂ ജോയിന്റ് കമ്മിഷണറായിരുന്ന ഡോ. എ. കൗശികനെ സ്‌പെഷ്യൽ ഓഫീസറായി 2020ൽ നിയമിച്ചു. എന്നാൽ റവന്യൂ ഹെഡ് ഓഫീസിൽ പ്രധാന ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥന് ജില്ലയിലുള്ള ഈ ചുമതല കാര്യക്ഷമമായി നിർവഹിക്കാൻ സാധിച്ചില്ല. ഇതോടെ ദേവികുളം സബ് കളക്ടർക്ക് സങ്കേതത്തിന്റെ അധിക ചുമതല നൽകി 2022 ൽ ഉത്തരവായി. എന്നാൽ ഇതുവരെ കുറിഞ്ഞി സങ്കേതത്തിന്റെ സെറ്റിൽമെന്റ് നടപടികൾ പൂർത്തീകരിക്കാനായില്ല.
പരിഹരിക്കേണ്ടവ
നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ അതിരുകൾ നിർണ്ണയിക്കുക, ഭൂമി പ്രശ്നം പരിഹരിക്കുക, സർവേ നടത്തുക, പട്ടയങ്ങളുടെ ആധികാരികത പരിശോധിക്കുക, ഉദ്ദേശവിജ്ഞാപനത്തിൽ പെട്ട ഭൂമിയിൽ താമസിച്ച് കൃഷിചെയ്ത് വരുന്നവരെ ഒഴിപ്പിക്കാതെ അവർക്ക് പട്ടയം നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുക എന്നിവയാണ് പരിഹരിക്കപ്പെടേണ്ട പ്രധാനപ്പെട്ട പ്രശ്നങ്ങൾ. ഇതിനായി ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് വനഭൂമിയും പട്ടയഭൂമിയും തിട്ടപ്പെടുത്തേണ്ടതുണ്ട്.
അടിയന്തര യോഗം വിളിക്കുമെന്ന് മന്ത്രി
'കുറിഞ്ഞി സങ്കേതവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഹരിക്കുന്നതിന് റവന്യൂ, വനംവകുപ്പ്, സർവ്വെ ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചുകൊണ്ട് സ്ഥലം എം.എൽ.എയുടെ സാന്നിധ്യത്തിൽ അടിയന്തരമായി യോഗം വിളിച്ചു ചേർക്കും. സങ്കേതത്തിന്റെ സെറ്റിൽമെന്റ് ഓഫീസറായി പ്രത്യേക ചുമതല നൽകി ഒരു ഉദ്യോഗസ്ഥനെ നിയമിക്കുന്ന കാര്യവും സർക്കാരിന്റെ പരിഗണനയിലാണ്. വിജ്ഞാപനവുമായി ബന്ധപ്പെട്ട ചില നിയമ പ്രശ്നങ്ങളിൽ അഡ്വക്കേറ്റ് ജനറലിനോട് സ്‌പെഷ്യൽ ഓഫീസർ ഒരു നിയമോപദേശം ആവശ്യപ്പെട്ടിരുന്നു. അഡ്വക്കേറ്റ് ജനറൽ ഇതുവരെ നിയമോപദേശം ലഭ്യമാക്കിയിട്ടില്ല. നിയമോപദേശം ലഭ്യമാക്കാൻ അടിയന്തര നടപടി സ്വീകരിക്കാൻ സ്‌പെഷ്യൽ ഓഫീസർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ സങ്കേതത്തിന്റെ അതിരുകൾ തിട്ടപ്പെടുത്തതിന് ഈ വില്ലേജുകളിൽ ഡിജിറ്റൽ സർവേ നടത്തുന്ന കാര്യവും സർക്കാരിന്റെ പരിഗണനയിലാണ്"
-റവന്യൂ മന്ത്രി കെ. രാജൻ