കുമളി: കേരളത്തിലെ ഏറ്റവും വലിയ പൊലീസ് സ്റ്റേഷനായ മുല്ലപ്പെരിയാർ സ്റ്റേഷൻ അണക്കെട്ടിൽ നിന്ന് അധികം ദൂരമില്ലാത്ത സത്രമെന്ന സ്ഥലത്ത് സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് വാഴൂർ സോമൻ എം.എൽ.എ അറിയിച്ചു. ചൊവ്വാഴ്ച കേരളകൗമുദി പ്രസിദ്ധീകരിച്ച കൊടുംകാട്ടിൽ ഒരു പൊലീസ് സ്റ്റേഷൻ എന്ന വാർത്തയോട് പ്രതികരിക്കവേയാണ് വാഴൂർ സോമൻ ഇക്കാര്യം അറിയിച്ചത്. സത്രത്തിൽ എൻ.സി.സിയുടെ എയർ സ്ട്രിപ്പ് നിർമ്മാണം നടന്നുവരുന്ന സ്ഥലത്തോട് ചേർന്നാണ് മുല്ലപ്പെരിയാർ പൊലീസ് സ്റ്റേഷന് വേണ്ടി റവന്യൂ ഭൂമി കണ്ടെത്തിയിരിക്കുന്നത്. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സംരക്ഷണത്തിനായി പൊലീസ് സ്റ്റേഷൻ അനുവദിച്ച് വൈകാതെ തന്നെ സത്രത്തിൽ അഞ്ച് ഏക്കർ റവന്യൂ ഭൂമി കണ്ടെത്തി നൽകിയിരുന്നു. എന്നാൽ ഇവിടെ പൊലീസ് സ്റ്റേഷൻ സ്ഥാപിക്കാൻ നടപടികൾ ആരംഭിച്ചപ്പോൾ തന്നെ തടസമുന്നയിച്ച് വനംവകുപ്പ് രംഗത്തെത്തുകയായിരുന്നു. ഈ ഭൂമി വനം വകുപ്പിന്റേതാണെന്ന് പറഞ്ഞ് 2017ൽ നിർമ്മാണങ്ങൾ ഇവർ തടഞ്ഞു. ഈ പ്രദേശത്ത് വനഭൂമിയില്ലെന്ന വാദവുമായി റവന്യൂ വകുപ്പും രംഗത്തെത്തി. വനംവകുപ്പും റവന്യൂ വകുപ്പും തമ്മിൽ ഉടമസ്ഥാവകാശത്തിൽ ഉണ്ടായ തർക്കം ഇതുവരെയും പരിഹരിക്കപ്പെട്ടിട്ടില്ല. സത്രത്തിൽ ടൂറിസത്തിനും എയർ സ്ട്രിപ്പിനും വേണ്ടി റവന്യൂ ഭൂമി അനുവദിച്ചത് വനം വകുപ്പ് തടസ്സപ്പെടുത്താൻ ശ്രമിച്ചെങ്കിലും എയർ സ്ട്രിപ്പിന്റെ നിർമ്മാണ ജോലികൾ 90 ശതമാനം പൂർത്തിയായിട്ടുണ്ട്. ഇക്കാര്യങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് റവന്യൂ, വനം, ടൂറിസം വകുപ്പ് മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം കഴിഞ്ഞ ദിവസം ചേർന്നിരുന്നു. യോഗ തീരുമാനങ്ങൾ നടപടികൾക്കായി മുഖ്യമന്ത്രിക്ക് സമർപ്പിച്ചിട്ടുണ്ട്. സത്രത്തിൽ മുല്ലപ്പെരിയാർ പൊലീസ് സ്റ്റേഷൻ വന്നാൽ ഇവിടെ നിന്ന് വള്ളക്കടവ് വഴി അഞ്ച് കിലോമീറ്റർ സഞ്ചരിച്ചാൽ അണക്കെട്ടിൽ എത്താം. മുല്ലപ്പെരിയാർ അണക്കെട്ടിൽ സുരക്ഷാ ജോലികൾ നോക്കുന്ന 124 പൊലീസ് ഉദ്യോഗസ്ഥർക്കും വേണ്ട അടിസ്ഥാന സൗകര്യങ്ങൾ സത്രത്തിൽ നിർമ്മിക്കുന്ന സ്റ്റേഷനിൽ ഉണ്ടാവും. സൈനിക ആവശ്യങ്ങൾക്ക് വേണ്ടി സ്ഥലം ഏറ്റെടുക്കുന്ന കേന്ദ്ര നിയമ പ്രകാരമാണ് എൻ.സി.സിയ്ക്ക് വേണ്ടി എയർ സ്ട്രിപ്പ് നിർമ്മിക്കാൻ സ്ഥലം ഏറ്റെടുത്തത്. ഇതേ നിയമത്തിന്റെ പിൻബലം പൊലീസ് സേനയ്ക്കും ലഭിക്കും. മുല്ലപ്പെരിയാർ അണക്കെട്ടിന് കാവൽ നിൽക്കുന്ന പൊലീസ് സേനയ്ക്ക് സർക്കാർ അർഹമായ പ്രത്യേക പരിഗണന നൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

'അടിസ്ഥാന

സൗകര്യങ്ങളെങ്കിലും

ഒരുക്കണം"

മുല്ലപ്പെരിയാർ ഡാമിലെ തന്ത്രപ്രധാനമായ പൊലീസ് സ്റ്റേഷന്റെ സ്ഥിതി ശോചനീയമാണന്നാണ് കേരളകൗമുദി വാർത്തയിൽ നിന്ന് മനസിലാകുന്നത്. ഏതൊരു ഓഫീസിനും അനിവാര്യമായും വേണ്ട ഓഫീസ് താമസ യാത്രാ സൗകര്യങ്ങൾ പോലുമില്ലാതെ കൊടുംകാടിന് നടവിൽ ഡാമിന് കാവൽ കിടക്കേണ്ട ഗതികേടിലാണ് 124 പൊലീസ് സേനാംഗങ്ങൾ. ഏത്രയും വേഗത്തിൽ അടിസ്ഥാന സൗകര്യങ്ങളെങ്കിലും ഏർപ്പെടുത്താൻ സർക്കാർ തയ്യാറാകണം.

-ചെമ്പൻകുളം ഗോപി വൈദ്യർ
(പ്രസിഡന്റ്,​ എസ്.എൻ.ഡി.പി യോഗം പീരുമേട് യൂണിയൻ)​