തൊടുപുഴ: മുല്ലപ്പെരിയാർ ഡാമിന്റെ ബലപ്പെടുത്തൽ എന്ന പേരിൽ നിർമ്മാണ സാധനങ്ങൾ എത്തിക്കാനുള്ള തമിഴ്നാട് സർക്കാരിന്റെ നടപടി ദുരൂഹത നിറഞ്ഞതാണെന്നും ഇത് അനുവദിക്കരുതെന്നും മുല്ലപ്പെരിയാർ ജനസംരക്ഷണ സമിതി ആവശ്യപ്പെട്ടു. കഴിഞ്ഞയാഴ്ച ബലക്ഷയം പരിശോധിക്കാൻ ചെന്ന മേൽനോട്ട സമിതിക്ക് സഹായങ്ങൾ നൽകാതെയും നിസഹകരിച്ചും നിലപാടെടുത്ത തമിഴ്നാട് സർക്കാർ സമിതിയെ തിരിച്ച് അയയ്ക്കുകയാണ് ചെയ്തത്. 2012ന് ശേഷം ഫലപ്രദമായ പരിശോധന നടത്തിയിട്ടില്ലാത്ത അണക്കെട്ടിന്റെ നിലവിലെ അവസ്ഥ പരിശോധിക്കാനും ബലക്ഷയം പഠിക്കാനും കേന്ദ്രജലകമ്മിഷൻ മേൽനോട്ട സമിതിക്ക് നിർദ്ദേശം നൽകിയ സാഹചര്യത്തിൽ ഇപ്പോഴത്തെ ബലപ്പെടുത്തൽ ശ്രമം മേൽനോട്ട സമിതിയെയയും കേരളത്തെയും കബളിപ്പിക്കാനുള്ള നടപടിയുടെ ഭാഗമാണെന്ന് വ്യക്തമാണ്. 225 മെട്രിക് ടൺ സിമന്റും മറ്റ് നിർമാണ വസ്തുക്കളും തൊഴിലാളികളെയും കൊണ്ടുപോയി ഡാമിന്റെ വിള്ളലുകൾ പുറമെ കാണാത്തവിധം മറയ്ക്കാനാണ് തമിഴ്നാട് സർക്കാർ ശ്രമിക്കുന്നത്. ഇതിനെതിരെ സംസ്ഥാന സർക്കാർ ശക്തമായ നിലപാട് എടുക്കണമെന്നും തമിഴ്നാട് നൽകിയ അപേക്ഷ തള്ളിക്കളയണമെന്നും സമിതി ചെയർമാൻ അഡ്വ. റോയ് വാരികാട്ട്, ജനറൽ കൺവീനർ പി.ടി. ശ്രീകുമാർ, വർക്കിംഗ് ചെയർമാൻ ഷിബു കെ. തമ്പി എന്നിവർ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ജലവിഭവ വകുപ്പ് മന്ത്രി എന്നിവർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.