> കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചു.
കട്ടപ്പന : കഴിഞ്ഞ ദിവസം നടന്ന കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൊടിതോരണങ്ങൾ നശിപ്പിക്കപ്പെട്ടതിനെ ചൊല്ലിയുള്ള തർക്കം കട്ടപ്പന ഗവ. കോളേജിൽ വിദ്യാർത്ഥി സംഘർഷത്തിൽ കലാശിച്ചു. ഇന്നലെ ഉച്ച കഴിഞ്ഞ്രണ്ടേകാലോടെയാണ്. സംഘർഷമുണ്ടായത്.
സംഘർഷത്തിൽ പരിക്കേറ്റ ഒന്നാം വർഷ വിദ്യാർത്ഥികളും കെ എസ് യു പ്രവർത്തകരുമായ ജോൺസൺ ജോയി, ജസ്റ്റിൻ ജോർജ്, ആൽബർട്ട് തോമസ്, അശ്വിൻ ശശി, അമൽ രാജു, പി ജി ഒന്നാം വർഷ വിദ്യാർത്ഥിനി സോന ഫിലിപ്പ് എന്നിവരെ താലൂക്ക് ആശുപത്രിയിൽ പ്രഥമ ശുശ്രൂഷക്കു ശേഷം കട്ടപ്പന സെന്റ് ജോൺസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്കും ശരീരഭാഗങ്ങളിലും അടിയേറ്റിട്ടുണ്ട്.
റാംഗിങ്ങാണ് നടന്നതെന്നും നെഞ്ചക്കും മാരകായുധങ്ങളും ഉപയോഗിച്ചാണ് ആക്രമിച്ചതെന്നുമാണ് പരിക്കേറ്റ കെ എസ് യു പ്രവർത്തകരുടെ ആരോപണം.
എസ് എഫ് ഐ പ്രവർത്തകരായ
രണ്ടാം വർഷ പി.ജി വിദ്യാർത്ഥി അഖിൽ ബാബു, രണ്ടാം വർഷ ബിരുദ വിദ്യാർത്ഥി അശ്വിൻ സനീഷ്, ഒന്നാം വർഷ ബിരുദ വിദ്യാർത്ഥി ദേവദത്ത് കെ.എസ് എന്നിവരെ കട്ടപ്പന സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരഞ്ഞെടുപ്പിൽ മത്സരിച്ചതിൽ പ്രകോപിതരായ കെ. എസ് .യു പ്രവർത്തകർ കൂട്ടം കൂടിയെത്തി മാരകായുധങ്ങളുമായി തങ്ങളെ ആക്രമിക്കുകയാണ് ഉണ്ടായതെന്ന് പരിക്കേറ്റ എസ്എഫ്‌ഐ പ്രവർത്തകർ പറഞു .
സംഭവത്തിൽ കട്ടപ്പന പൊലീസ് ഇരുവിഭാഗത്തിന്റെയും മൊഴിയെടുത്ത് അന്വേഷണം ആരംഭിച്ചു.
അതേ സമയം സംഘർഷത്തെ തുടർന്ന് കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചു. ഇന്ന് പി റ്റി എ എക്സിക്യൂട്ടീവ് യോഗത്തിനു ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് കോളേജധികൃതർ വ്യക്തമാക്കി.