cpi

സ്വന്തം പാർട്ടി ഭരിക്കുന്ന റവന്യൂ വകുപ്പിനെതിരെ സമരവുമായി മൂന്നാറിലെ സി.പി.ഐയുടെ പ്രാദേശിക നേതൃത്വം രംഗത്ത്. സി.പി.ഐ മൂന്നാർ മണ്ഡലം കമ്മിറ്റിയാണ് സ്വന്തം വകുപ്പിനെതിരെ പ്രക്ഷോഭവുമായി രംഗത്തെത്തിയിരിക്കുന്നത്. മൂന്നാർ പ്രദേശത്തെ പട്ടയ പ്രശ്നം, അഞ്ചുനാട് മേഖലയിലെ റീസർവേ, വട്ടവടയിലെ കുറിഞ്ഞിമല സങ്കേതം എന്നീ വിഷയങ്ങൾ ഉന്നയിച്ചാണ് സമരം സംഘടിപ്പിച്ചത്. മേഖലയിലെ ഭൂമി പ്രശ്നങ്ങൾ നിരന്തരമായി വകുപ്പ് മന്ത്രിയുടെയും സർക്കാരിന്റെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടി ഉണ്ടാകാത്തതിനാലാണ് പ്രക്ഷോഭം സംഘടിപ്പിക്കുന്നതെന്നാണ് നേതാക്കൾ പറയുന്നത്. ഇതിന്റെ ഭാഗമായി ബുധനാഴ്ച രാവിലെ 11 മുതൽ വൈകിട്ട് അഞ്ച് വരെ മൂന്നാർ, ചിന്നക്കനാൽ, വട്ടവട, മറയൂർ, കാന്തല്ലൂർ എന്നീ വില്ലേജ് ഓഫീസുകൾ ഉപരോധിച്ചു. മൂന്നാറിൽ നടന്ന ഉപരോധം സി.പി.ഐ. സംസ്ഥാന കൗൺസിൽ അംഗം എം.വൈ. ഔസേഫ്, മറയൂരിൽ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി. പളനിവേൽ, കാന്തല്ലൂരിൽ മൂന്നാർ മണ്ഡലം സെക്രട്ടറി ടി. ചന്ദ്രപാൽ, ചിന്നക്കനാലിൽ ജി.എൻ. ഗുരുനാഥൻ, വട്ടവടയിൽ വെയർ ഹൗസിങ് കോർപ്പറേഷൻ ചെയർമാൻ പി. മുത്തുപ്പാണ്ടി എന്നിവർ ഉദ്ഘാടനം ചെയ്തു. കൂടാതെ നവംബർ ഒന്നിന് ദേവികുളം സബ് കളക്ടറുടെ ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിക്കാനാണ് തീരുമാനം. സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.കെ. അഷറഫ് പരിപാടി ഉദ്ഘാടനം ചെയ്യും.

ജില്ലാ നേതൃത്വത്തിന്റെ അറിവോടെ

ജില്ലാ കമ്മിറ്റിയുടെ അനുമതിയോടെയാണ് സ്വന്തം വകുപ്പിനെതിരെ പാർട്ടി സമരപരിപാടികൾ സംഘടിപ്പിക്കുന്നത്. മണ്ഡലം കമ്മിറ്റി പ്രതിഷേധം നടത്തുന്നത് സംബന്ധിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനും ഇടുക്കി ജില്ലാ കമ്മിറ്റിയുടെ ചുമതലക്കാരനും കത്ത് മുഖേന അറിയിപ്പ് നൽകിയിരുന്നു. മാറി മാറി വരുന്ന സർക്കാരുകളെ പരിഗണിക്കാതെ പാർട്ടി പ്രദേശത്തെ തൊഴിലാളികളുടെയും പാവപ്പെട്ടവരുടെയും പ്രശ്നങ്ങൾക്കൊപ്പം നിന്ന് പ്രവർത്തിക്കുമെന്നാണ് നേതാക്കൾ പറയുന്നത്. വിഷയം നിരവധി തവണ റവന്യൂ മന്ത്രി ഉൾപ്പെടെയുള്ളവരോട് നേരിട്ട് അഭ്യർത്ഥിച്ചു. പല തവണ പാർട്ടിയിലും സർക്കാരിലും ഉന്നയിച്ച് ചർച്ച നടത്തിയെങ്കിലും നടപടി ഉണ്ടായില്ല. ഇതോടെയാണ് പ്രക്ഷോഭത്തിലേക്ക് നീങ്ങാൻ പാർട്ടിയുടെ പ്രാദേശിക ഘടകം തീരുമാനിച്ചത്. ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടെങ്കിലും സമരം അവർക്കെതിരെ മാത്രമെന്ന് പറയാനാകില്ല. സർക്കാരാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്. ഉദ്യോഗസ്ഥർ സർക്കാർ നിർദ്ദേശമനുസരിച്ച് പ്രവർത്തിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് സർക്കാരിനെതിരെ തന്നെയാണ് സമരം ചെയ്യുന്നതെന്നാണ് സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗം എം.വൈ. ഔസേഫ് പറഞ്ഞത്. ഭൂപ്രശ്നങ്ങളുടെ ശാശ്വത പരിഹാരത്തിന് സർക്കാർ കാര്യക്ഷമമായി ഇടപെടുന്നുവെന്ന് ഇടുക്കിയിലെത്തിയ മന്ത്രി ആവർത്തിച്ചു വ്യക്തമാക്കിയതിന് പിന്നാലെയാണ് റവന്യൂ വകുപ്പിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാൻ സി.പി.ഐ പ്രദേശിക നേതൃത്വം തന്നെ രംഗത്തെത്തുന്നത്. ഭൂപ്രശ്നത്തിൽ റവന്യൂ വകുപ്പിനെതിരെ പ്രതിഷേധത്തിന് തയ്യാറെടുത്ത് സി.പി.ഐ രംഗപ്രവേശം ചെയ്യുന്നത് ഇടതുപക്ഷത്തിനും വെല്ലുവിളിയായിട്ടുണ്ട്.

പരിഹരിക്കാൻ വിഷയങ്ങളേറെ

മൂന്നാർ മേഖലയിൽ വി.എസിന്റെ കാലത്ത് തുടങ്ങിയ പ്രശ്നങ്ങൾക്ക് ഇനിയും പരിഹാരം ആയിട്ടില്ലെന്ന് സി.പി.ഐ വ്യക്തമാക്കുന്നു. സിങ്കുകണ്ടം, സാൻഡോസ് കോളനി, ചിന്നക്കനാൽ, വേണാട്, വാഗുവര കോളനി, മുത്തമ്മച്ചോല തുടങ്ങിയ പ്രദേശങ്ങളിൽ വർഷങ്ങളായി താമസിക്കുന്ന തൊഴിലാളികൾക്ക് പട്ടയം നൽകിയിട്ടില്ല. കോളനികൾക്ക് പട്ടയം നൽകണമെന്ന സർക്കാരിന്റെ നേരത്തെയുള്ള തീരുമാനം ഇതുവരെ നടപ്പാക്കിയിട്ടില്ല. വട്ടവട, കൊട്ടാക്കമ്പൂർ വില്ലേജുകളിലായി കുറിഞ്ഞിമല സങ്കേതത്തിനായി 2006 ൽ കണ്ടെത്തിയ വട്ടവട വില്ലേജിലെ ഭൂമി അളന്ന് തിരിച്ചിട്ടില്ല. ഉദ്യാനത്തിനായി കണ്ടെത്തിയ ഭൂമിയിൽ ഉൾപ്പെടുന്ന കർഷകരുടെ പട്ടയഭൂമിയും കൈവശഭൂമിയും ഒഴിവാക്കണം. അഞ്ചുനാട് വില്ലേജിലെ റിസർവേ നടപടി പൂർത്തീകരിച്ച് കൈവശ ഭൂമിക്ക് പട്ടയം നൽകുക, മൂന്നാറിലെ വ്യാപാരികൾ കാലങ്ങളായി കൈവശം വച്ചിരിക്കുന്ന വീടുകൾക്കും വ്യാപാരസ്ഥാപനങ്ങൾക്കും പട്ടയം നൽകുക, കൈവശ ഭൂമിയിലെ ഗ്രാൻഡിസ്, യൂക്കാലി മരങ്ങൾ മുറിക്കുന്നതിന് അനുവാദം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. പ്രദേശത്തെ വന്യജീവി ആക്രമണം, ജാതി സർട്ടിഫിക്കറ്റ് ലഭിക്കുന്നതിലെ കാലതാമസം തുടങ്ങിയ വിഷയങ്ങളും സമരത്തിൽ ഉന്നയിക്കും. തമിഴ് ജനത താമസിക്കുന്ന പ്രദേശത്തെ പ്രശ്നങ്ങൾ സർക്കാർ പരിഹരിക്കുന്നില്ലെന്നും ആരോപണമുണ്ട്.

മുമ്പ് കൈയേറ്റത്തിലും ആരോപണമുയർന്നു

ബൈസൺവാലിക്കടുത്ത ചൊക്രമുടിയിലെ ഭൂമി കൈയേറ്റത്തിൽ സി.പി.ഐ ഇടുക്കി ജില്ലാ സെക്രട്ടറിക്കും റവന്യൂ മന്ത്രിയുടെ ഓഫീസിനുമെതിരെ ഗുരുതര ആരോപണവുമായി പാർട്ടി ജില്ലാ കൗൺസിലംഗം പരസ്യമായി രംഗത്തെത്തിയത് വിവാദമായിരുന്നു. പിന്നീട് ഇയാളെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പാർട്ടി പുറത്താക്കിയിരുന്നു. കൈവശക്കാരുടെ അപേക്ഷയിൽ മന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് കുറ്റപ്പെടുത്തിയ വിനു ജുഡീഷ്യൽ അന്വേഷണം വേണമെന്ന ആവശ്യവും ഉന്നയിച്ചിരുന്നു. ജില്ലാ സെക്രട്ടറി സലീംകുമാറിന്റെ അറിവോടെയാണ് കൈയേറ്റമെന്നും സംസ്ഥാന നേതൃത്വത്തിന് നൽകിയ പരാതിയിൽ നടപടിയുണ്ടായില്ലെന്നും വിനു ആരോപിച്ചു. തന്റെ പരാതി അന്വേഷിക്കുന്നത് ആരോപണവിധേയനായ ജില്ലാ സെക്രട്ടറിയാണ്. ജില്ലാ സെക്രട്ടറി ലാഭത്തിന്റെ മൂന്നിൽ ഒന്ന് പങ്ക് പറ്റിയെന്നും വിനു പറഞ്ഞു. പരിസ്ഥിതി പ്രാധാന്യമുള്ള ചൊക്രമുടിയിലെ 25 ഏക്കറോളം വരുന്ന സ്ഥലത്തെ നിർമ്മാണ പ്രവർത്തനങ്ങൾ റവന്യൂ വകുപ്പിന്റെ ഒത്താശയോടെയാണെന്ന ആരോപണം നേരത്തെ തന്നെ ഉയർന്നിരുന്നു. തുടർന്ന് റവന്യൂ മന്ത്രി അന്വേഷണം പ്രഖ്യാപിച്ചിരുന്നു. തുടർന്ന് സംഭവത്തിൽ കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയ നാല് റവന്യൂ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തിരുന്നു. ദേവികുളം മുൻ തഹസിൽദാർ (നിലവിൽ മല്ലപ്പള്ളി തഹസിൽദാർ) ഡി.അജയൻ, ഡെപ്യൂട്ടി തഹസിൽദാർ ബിജു മാത്യു, ബൈസൺവാലി വില്ലേജ് ഓഫീസർ എം.എം.സിദ്ദിഖ്,​ ബൈസൺവാലി താലൂക്ക് സർവേയർ ആർ.ബി.വിപിൻ എന്നിവരെയാണ് റവന്യു വകുപ്പ് അഡീഷണൽ സെക്രട്ടറി സസ്‌പെൻഡ് ചെയ്തത്.

ചൊക്രമുടിയിലെ ഭൂമി കൈയേറ്റം സംബന്ധിച്ച് ദേവികുളം സബ് കളക്ടർ വി.എം.ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.