തൊടുപുഴ: നാടിനെ നടുക്കിയ ചീനിക്കുഴി കൊലപാതക കേസിന്റെ വിചാരണ ഇന്ന് ആരംഭിക്കും. ചീനിക്കുഴി സ്വദേശി ആലിയക്കുന്നേൽ അബ്‌ദുൾ ഫൈസൽ, ഭാര്യ ഷീബ, മക്കളായ മെഹർ, അഫ്സാന എന്നിവരെയാണ് ഫൈസലിന്റെ പിതാവ് ചിറ്റപ്പൻ എന്ന് വിളിക്കുന്ന ഹമീദ് വീടിന് തീയിട്ട് കൊലപ്പെടുത്തിയത്. 2022 മാർച്ച്‌ 19ന്‌ പുലർച്ചെ 12.45നായിരുന്നു നാടിനെ നടുക്കിയ സംഭവം. രക്ഷപെടാനുള്ള മാർഗങ്ങളെല്ലാം തടസ്സപ്പെടുത്തിയ ശേഷം കൃത്യമായ ആസൂത്രണത്തോടെയായിരുന്നു പ്രതി ഹമീദ് വീടിന് തീയിട്ടത്. നാലുപേരെയും കിടപ്പ് മുറിയിലെ ശൗചാലയത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇടുക്കി ജില്ലാ ഫസ്റ്റ് ക്ലാസ് അഡീഷണൽ സെഷൻസ് കോടതിയിലാണ് വിചാരണ. കേസിലേക്കായി പ്രോസിക്യൂഷൻ മൊത്തം 125 സാക്ഷികളെയും 92 രേഖകളുമാണ് സമർപ്പിച്ചിരിക്കുന്നത്. വാദി ഭാഗത്തിന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. സുനിൽ കുമാറും പ്രതിഭാഗത്തിന് വേണ്ടി അഭിഭാഷകരായ സെബാസ്റ്റ്യൻ കെ. ജോസ്‌, ടി.ജെ അനിൽ, സ്റ്റീഫൻ ജേക്കബ്, ടോണി റോയ് എന്നിവരുമാണ്‌ ഹാജരാകുന്നത്.