കട്ടപ്പന: കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിന് പിന്നാലെ കട്ടപ്പന ഗവ. കോളേജിൽ നടന്ന കെ.എസ്.യു- എസ്‌.എഫ്.ഐ സംഘർഷത്തെ തുടർന്ന്, സംഭവത്തിൽ അതിക്രമത്തിന് ഇരയായ കെ.എസ്.യു പ്രവർത്തകരെ സസ്പെൻഡ് ചെയ്‌ത നടപടി കോളേജ് അധികാരികൾ പുനഃപരിശോധിക്കണമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. സംഭവത്തിൽ കെ.എസ്.യു ജില്ലാ ജനറൽ സെക്രട്ടറി ജസ്റ്റിൻ ജോർജ്ജ്, നിയോജക മണ്ഡലം പ്രസിഡന്റ് ജോൺസൺ ജോയ് ഉൾപ്പടെയുള്ള ആറോളം പ്രവർത്തകരെ നഞ്ചക്ക് ഉൾപ്പടെയുള്ള ആയുധങ്ങൾ ഉപയോഗിച്ചാണ് മർദ്ദിച്ചത്. മുപ്പതോളം എസ്.എഫ്.ഐ പ്രവർത്തകർ ചേർന്നാണ് കെ.എസ്.യു പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ചത്. എന്നാൽ ഇടതുപക്ഷ അനുകൂല അദ്ധ്യാപക സംഘടനാ നേതാക്കൾ ചേർന്ന് നടപടി ഏഴ് പേരിൽ മാത്രമാക്കി ചുരുക്കി. ഇരയ്ക്കും വേട്ടക്കാർക്കും ഒരേ നീതി എന്ന സമീപനം ശരിയല്ല. ജില്ലയിലെ പാർട്ടി നേതൃത്വവുമായും കെ.എസ്.യു നേതാക്കളുമായും കൂടിയാലോചിച്ച് വിഷയത്തെ രാഷ്ട്രീയമായി നേരിടുമെന്നും അലോഷ്യസ് പറഞ്ഞു.