തൊടുപുഴ :സംസ്ഥാന സർക്കാർ ഈ മാസത്തെ ശമ്പളത്തോടൊപ്പം ലഭ്യമാക്കുന്ന ഒരു ഗഡു ക്ഷാമബത്തയുടെ കുടിശ്ശിക കൂടി അനുവദിക്കാൻ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എഫ് എസ് ഇ ടി ഒ നേതൃത്വത്തിൽ ജീവനക്കാരും അദ്ധ്യാപകരും ജില്ലാ കേന്ദ്രങ്ങളിൽ പ്രകടനം നടത്തി. 2021 ജൂലായ് മുതൽ 2024 സെപ്തംബർ വരെയുള്ള ക്ഷാമബത്തയെ സംബന്ധിച്ച പരാമർശമൊന്നും സർക്കാർ ഉത്തരവിലില്ല. മുൻകാലങ്ങളിൽപ്രോവിഡന്റ് ഫണ്ടിൽ ലയിപ്പിക്കുകയോ പണമായി നൽകുകയോ ആണ് ചെയ്തിരുന്നത്. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ അനുവദിച്ച രണ്ട് ശതമാനം ക്ഷാമബത്തയുടെ കുടിശ്ശികയും അനുവദിക്കാനുണ്ട്. കടുത്ത സാമ്പത്തിക പ്രയാസങ്ങൾ നേരിടുന്ന സന്ദർഭത്തിലും ജീവനക്കാരോടും അധ്യാപകരോടും പ്രതിബദ്ധത പുലർത്തി ക്ഷാമബത്ത അനുവദിച്ച സർക്കാർ പ്രഖ്യാപിച്ച ക്ഷാമബത്തയുടെ കുടിശ്ശിക കൂടി അനുവദിക്കണമെന്ന് എഫ് .എസ് .ഇ .ടി .ഒ ആവശ്യപ്പെട്ടു. തൊടുപുഴ സിവിൽ സ്റ്റേഷനിൽ നടത്തിയ പ്രകടനം എൻ. ജി. ഒ യൂണിയൻ ജില്ലാ സെക്രട്ടറി കെ .കെ പ്രസുഭകുമാർ ഉദ്ഘാടനം ചെയ്തു.കെ .എസ് .ടി .എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എ .എം ഷാജഹാൻ, ജില്ലാ സെക്രട്ടറി എം .ആർ അനിൽകുമാർ,കെ .ജി .ഒ. എ ജില്ലാ ജോ. സെക്രട്ടറി ബിജു സെബാസ്റ്റ്യൻ, എൻ .ജി .ഒ യൂണിയൻ ജില്ലാ ജോ. സെക്രട്ടറി ജോബി ജേക്കബ് എന്നിവർ സംസാരിച്ചു.