hotels

തൊടുപുഴ: അനന്ത സാദ്ധ്യതകളുള്ളതും ഏറ്റവും വലിയ വരുമാന ശ്രോതസായി മാറാൻ സാദ്ധ്യതയുള്ള ടൂറിസം മേഖലക്ക് അർഹമായ പ്രാധാന്യം ലഭ്യമാക്കണമെന്ന് കേരളഹോട്ടൽസ് ആന്റ് ഫുഡ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഇടുക്കി കുളമാവ് ഗ്രീൻ ബർഗ്ഗ് റിസോർട്ടിൽ നടത്തിയ ലീഡേഴ്സ് ക്യാമ്പ് ഐകകണ്‌ഠേന ആവശ്യപ്പെട്ടു.ജില്ലയിൽ സഞ്ചാരികളെ ആകർഷിക്കുന്ന നിരവധി കേന്ദ്രങ്ങളുണ്ടെങ്കിലും ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നില്ല . നാടുകാണി പോലുള്ള സഞ്ചാരികളെ ആകർഷിക്കുന്ന കേന്ദ്രങ്ങളിൽ പ്രവേശന ഫീസ് ഏർപ്പെടുത്തിയിട്ടുള്ളതല്ലാതെ കാര്യക്ഷമമായ യാതൊരു വിധ നിർമ്മാണ പ്രവർത്തനങ്ങളൊ, അറ്റകുറ്റപ്പണികളോ നടത്തുന്നില്ല.

ജില്ലയിലെ മറ്റു കേന്ദ്രങ്ങളിലെ സ്ഥിതിയും മാറ്റമില്ലാതെ തുടരുകയാണ്.ജില്ലയുടെ പ്രവേശനകവാടമായ തൊടുപുഴയ്ക്കടുത്ത് ടൂറിസത്തിന് ഏറെ സാദ്ധ്യതകളുള്ളതും വർഷത്തിലെ 365 ദിവസവും ജലസമൃദ്ധവുമായ മലങ്കര ജലാശയത്തിൽ നിരവധി സഞ്ചാരികൾ എത്തിച്ചേരുന്നുണ്ടെങ്കിലും, ഏറെ നിരാശയോടെയാണ് മടങ്ങുന്നത്. മാട്ടുപ്പെട്ടിയിലും മറ്റും ഉള്ളതുപോലെ മലങ്കര ജലാശയത്തിലും പെഡൽ ബോട്ടുകൾ, സ്പീഡ് ബോട്ടുകൾ എന്നിവ സാധ്യമാക്കാവുന്നതാണ്.ടൂറിസം മേഖലയിൽ പ്രകടമായ മാറ്റം വരുത്തുന്നതിലേക്കായി വിവിധ സംഘടനകളെ ഉൾപ്പെടുത്തിക്കൊണ്ട് ആരോഗ്യകരമായ ചർച്ചകൾക്കും ക്രിയാത്മകമായ പ്രവർത്തനങ്ങൾക്കും നേതൃത്വം കൊടുക്കുമെന്ന് ക്യാമ്പിൽ തീരുമാനമെടുത്തു.കെ.എച്ച്.എഫ്.എ പ്രസിഡന്റ് എം.എൻ. ബാബു ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി അബ്ദുൾ സലിം അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ കെ.കെ. നാഖൂർ ഖനി, ഡോണി കട്ടക്കയം, അനിൽകുമാർ പി.കെ., വി.എൻ ഷമീർ, ജോസ്ലറ്റ് മാത്യു, രാജി കണ്ണൻ തുടങ്ങിയവർ പ്രസംഗി ച്ചു. മോഡറേറ്ററായ ബെന്നി കുര്യൻ ക്ലാസെടുത്തു.