
കണ്ണൂർ: ജില്ലയിലെ ഏറ്റവും തിരിക്കേറിയ ജംഗ്ഷനായ ദേശീയപാതയിലെ മേലേ ചൊവ്വ ജംഗ്ഷനിൽ ഫ്ളൈ ഓവർ പ്രവൃത്തി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ചൊവ്വ റൂറൽ ബാങ്ക് പരിസരത്ത് നടന്ന ചടങ്ങിൽ രജിസ്‌ട്രേഷൻ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അദ്ധ്യക്ഷത വഹിച്ചു.
കണ്ണൂർ കോർപറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ എന്നിവർ മുഖ്യാതിഥികളായി. ആർ.ബി.ഡി.സി.കെ എം.ഡി എസ്.സുഹാസ്, കണ്ണൂർ കോർപറേഷൻ കൗൺസിലർമാരായ സി എം.പത്മജ, പ്രകാശൻ പയ്യനാടൻ, കണ്ണൂർ മണ്ഡലം വികസന സമിതി കൺവീനർ എൻ ചന്ദ്രൻ, ആർ.ബി.ഡി.സി കെ ഡെപ്യൂട്ടി ജി.എം എ.എ അബ്ദുൽ സലാം, തുടങ്ങിയവർ സംസാരിച്ചു.
അടിയന്തിര പ്രധാന്യം
കണ്ണൂർ ജില്ലയിൽ ഏറ്റവും വാഹന പെരുപ്പമുള്ള ജംഗ്ഷൻ
കണ്ണൂർ തലശ്ശേരി റോഡ്- കണ്ണൂർ ഇരിട്ടി റോഡ് സംഗമ സ്ഥലം
എൻഎച്ച് 66, സംസ്ഥാന പാത, വിമാനത്താവള റോഡ് എന്നിവ ചേരുന്നു
മേലെചൊവ്വ ഫ്‌ളൈ ഓവർ (കിഫ്ബി വഴി)
സ്ഥലമെടുപ്പിന് 15.43 കോടി
ഫ്ളൈ ഓവർ നീളം 424.60 മീറ്റർ
വീതി (സർവീസ് റോഡ് 9 മീറ്റർ അടക്കം) 24 മീറ്റർ
പദ്ധതി ചിലവ് 44.71 കോടി
നിർമ്മാണചുമതല കേരള റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡവലപ്‌മെന്റ് കോർപറേഷൻ
മേലെചൊവ്വ ഫ്‌ളൈ ഓവർ പദ്ധതി സമയ ബന്ധിതമായി പൂർത്തിയാക്കാൻ ഓഫീസ് നേരിട്ട് ഇടപെടും. മേലെ ചൊവ്വ മട്ടന്നൂർ വിമാനത്താവള റോഡ് ദേശീയപാത നിലവാരത്തിൽ വികസിപ്പിക്കണമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കണ്ണൂർ നഗരറോഡ് വികസന പദ്ധതി യാഥാർത്ഥ്യമാക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തും.കണ്ണൂർ കാൽടെക്സ് ജംഗ്ഷനിൽ മേൽപ്പാലം ആലോചനയിലുണ്ട് . വികസന പ്രവർത്തനത്തിൽ എല്ലാവരും ഒരുമിച്ച് മുന്നോട്ടുപോവണം.കണ്ണൂർ നഗരറോഡ് വികസന പദ്ധതി ഉൾപ്പെടെ യാഥാർഥ്യമാക്കാൻ എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണം വേണം. 748 കോടിയുടെ നഗരറോഡ് വികസന പദ്ധതിയിൽ 200 കോടി രൂപ നഷ്ട പരിഹാരത്തിനായി നീക്കി വെച്ചിട്ടുണ്ട്. പദ്ധതി യാഥാർത്ഥ്യമായാൽ നഗരത്തിലെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടും- പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ( മേലേ ചൊവ്വ ഫ്ളൈ ഓവർ പ്രവൃത്തി ഉദ്ഘാടനചടങ്ങിൽ)