മട്ടന്നൂർ: കനത്ത മഴയിൽ വിമാനത്താവള പ്രദേശത്ത് നിന്ന് വെള്ളം കുത്തിയൊഴുകി വീടുകളിലും കടകളിലുമെത്തി നാശനഷ്ടം. കല്ലേരിക്കരയിലെ വീടുകളിലും സമീപത്തെ ബൈക്ക് വർക്ക് ഷോപ്പിലും കടയിലുമാണ് നാശനഷ്ടമുണ്ടായത്. മുമ്പ് വെള്ളം കുത്തിയൊഴുകി വിമാനത്താവളത്തിന്റെ ചുറ്റുമതിൽ തകർന്ന ഭാഗത്ത് കൂടിയാണ് വീണ്ടും വെള്ളമെത്തിയത്.
കല്ലേരിക്കരയിലെ ഓട്ടോഡ്രൈവർ കെ.മോഹനന്റെ വീട്ടുമുറ്റത്തും മറ്റും ചെളികയറി. സമീപത്തെ കെ.സുമേഷിന്റെ വീട്ടുപരിസരത്തും വെള്ളം കയറി. പി.കെ.ബിജുവിന്റെ ബൈക്ക് വർക്ക്‌ഷോപ്പിലും വെള്ളം കയറി നാശനഷ്ടമുണ്ടായി. കല്ലേരിക്കര ഐശ്വര്യ വായനശാലക്ക് സമീപമുള്ള കടകളിലും വെളളം കയറി. കഴിഞ്ഞ മേയ് മാസവും വിമാനത്താവള പരിസരത്ത് നിന്ന് വെള്ളംകുത്തിയൊഴുകി വലിയ നാശമുണ്ടായിരുന്നു. വിമാനത്താവളത്തിന്റെ ചുറ്റുമതിൽ തകർത്ത് റോഡും കടന്നാണ് വെള്ളം വീടുകളിലേക്ക് എത്തുന്നത്. വെള്ളം കയറി നാശനഷ്ടമുണ്ടാകുന്നത് കിയാൽ അധികൃതരുടെയും മറ്റും ഭാഗത്ത് നിന്ന് നടപടിയുണ്ടാകുന്നില്ലെന്ന് വീട്ടുകാർ പറഞ്ഞു. വിമാനത്താവള പ്രദേശത്തെ ജലസംഭരണി മണ്ണുമൂടി നിറഞ്ഞതാണ് ഓവുചാൽ കവിഞ്ഞ് വെള്ളമൊഴുകാൻ കാരണമെന്ന് ഇവർ പറയുന്നു.