pencil
മൂക്കിൽ നിന്ന് പുറത്തെടുത്ത പെൻസിൽ

പരിയാരം: അഞ്ചു വയസുകാരിയുടെ മൂക്കിൽ നിന്ന് പെൻസിൽ പുറത്തെടുത്തു. മുരിക്കൽ കൊയപ്ര പ്രദേശത്തു നിന്ന് വന്ന കുട്ടിയുടെ മൂക്കിൽ അബദ്ധത്തിൽ തറച്ചു കയറിയ വലിയ പെൻസിലാണ് പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ ഇ.എൻ.ടി വിഭാഗത്തിലെ ഡോക്ടർമാർ പുറത്തെടുത്തത്. ഞായറാഴ്ച വൈകുന്നേരം അഞ്ചു മണിയോടെയാണ് കഠിനമായ വേദനയോടെ അത്യാഹിത വിഭാഗത്തിൽ കുട്ടിയെ പ്രവേശിപ്പിച്ചത്.

ഡോക്ടർമാർ പരിശോധന നടത്തിയപ്പോഴാണ് സാധാരണ സംഭവിക്കാറുള്ളത് പോലെ പുറത്തേയ്ക്ക് കാണാവുന്ന ഭാഗത്തായിരുന്നില്ല, പെൻസിൽ മൂക്കിനുള്ളിലേക്ക് പിൻവശത്തേക്ക് കയറിപ്പോയ നിലയിൽ ആണെന്ന് കണ്ടത്തിയത്. ഇ.എൻ.ടി വിഭാഗം എന്റോസ്കോപ്പി പ്രൊസീജിയർ വിഭാഗത്തിലെ വിദഗ്ദ്ധ പരിശോധനയെ തുടർന്ന് പെൻസിൽ ഇരിക്കുന്ന സ്ഥാനം മനസ്സിലാക്കുകയും നൂതനമായ നാസൽ എന്റോസ്കോപ്പി ഉപകരണത്തിന്റെ സഹായത്തോടെ ഏകദേശം 4 സെന്റിമീറ്റർ നീളവും കട്ടി കൂടിയതുമായ പെൻസിൽ പുറത്തെടുക്കുകയും ചെയ്തു. ഇതര ആശുപത്രികളിൽ നിന്ന് പെൻസിൽ നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടപ്പോൾ വേദന കൊണ്ട് പുളയുന്ന കുട്ടിയെ കണ്ണൂർ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയായിരുന്നു. ഇ.എൻ.ടി വിഭാഗം മേധാവി ഡോ: ആർ.ദീപ. ഡ്യൂട്ടി മെഡിക്കൽ ഓഫീസർ ഡോ: കരിഷ്മ, ഡ്യൂട്ടി പി.ജി ഡോ: യശസ്വി കൃഷ്ണ എന്നിവരായിരുന്നു എന്റോസ്കോപ്പി ചെയ്ത സംഘത്തിലുണ്ടായിരുന്നത്. കുട്ടി വീട്ടിലേക്കു മടങ്ങി.