തളിപ്പറമ്പ്: ചന്ദനക്കടത്ത് സംഘത്തിന് ചന്ദനമുട്ടികൾ എത്തിച്ചു നൽകുന്ന നാലുപേർ അറസ്റ്റിൽ. ഒലയമ്പാടി പെരുവാമ്പയിലെ നസീർ (43), ചിത്രൻ (42), ശ്രീജിത്ത് (37), പെരുന്തട്ടയിലെ വൽസൻ രാമ്പേത്ത് (43) എന്നിവരെയാണ് തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസർ പി. രതീശന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മേയ് മാസത്തിൽ സേലത്ത് വച്ച് കണ്ടെയ്നറിൽ പോണ്ടിച്ചേരിയിലെ ചന്ദന ഫാക്ടറിയിലേക്ക് കൊണ്ടുപോകുകയായിരുന്ന ഒന്നര ക്വിന്റലിലേറെ ചന്ദനമുട്ടികൾ തമിഴ്നാട് വനംവകുപ്പ് പിടികൂടിയിരുന്നു. മലപ്പുറം സ്വദേശികളായ ഐ.ടി മുഹമ്മദ് അബ്രാൽ, എ.പി മുഹമ്മദ് മിഷാൽ എന്നിവരുൾപ്പെടെ ആറ് പ്രതികളും അറസ്റ്റിലായി. തളിപ്പറമ്പ് റേഞ്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥർ മുഹമ്മദ് അബ്രാലിനെയും മുഹമ്മദ് മിഷാലിനെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് പിലാത്തറ ഭാഗത്ത് നിന്ന് ചന്ദനം എത്തിച്ചു കൊടുക്കുന്ന ഒലയമ്പാടി പെരുവാമ്പയിലെ നസീറിനെ കുറിച്ച് വിവരം ലഭിച്ചത്. തുടർന്ന് നസീറിനെയും നസീറിനുവേണ്ടി പണമിടപാട് നടത്തിയ പെരുന്തട്ടയിലെ വൽസൻ രാമ്പേത്തിനെയും കസ്റ്റഡിയിൽ എടുത്തു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് മറ്റ് രണ്ട് പേരും കൂടി ഉണ്ടെന്ന് കണ്ടെത്തിയത്. തുടർന്ന് ശ്രീജിത്തും ചിത്രനും പിടിയിലായി. ഇവരിൽ നിന്നാണ് രണ്ടരക്കിലോഗ്രാം ചന്ദനവും സഞ്ചരിച്ച ഓട്ടോറിക്ഷയും കസ്റ്റഡിയിൽ എടുത്തത്.
പിലാത്തറ ഭാഗത്തുനിന്ന് മാത്രമായി ഒരു ക്വിന്റലോളം ചന്ദനമരം 2022ന് ശേഷം മോഷ്ടിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്.
എസ്.എഫ്.ഒ മാരായ സി.പ്രദീപൻ, എം.രഞ്ജിത്ത്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ജിജേഷ്, നികേഷ്, മുഹമ്മദ് ഷാഫി, മിന്നു ടോമി, മനോജ് വർഗീസ്, ഡ്രൈവർ പ്രദീപൻ എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.