നടപടി സി.പി.എം ആവശ്യപ്രകാരം
കണ്ണൂർ: മട്ടന്നൂരിൽ ദേശാഭിമാനി ലേഖകനെ മർദിച്ചെന്ന പരാതിയിൽ അഞ്ച് പൊലീസ് ഓഫീസർമാരെ കണ്ണൂർ ഹെഡ്ക്വാർട്ടേഴ്സിലേക്ക് സ്ഥലം മാറ്റി. സീനിയർ സിവിൽ പോലീസ് ഓഫസർ ഷാജി കൈതേരി, സിവിൽ പോലീസ് ഓഫീസർമാരായ വി.കെ. സന്ദീപ്, പി.വിപിൻ, സി. ജിനീഷ്, പി. അശ്വിൻ എന്നിവർക്കെതിരെയാണ് നടപടി.
ദേശാഭിമാനി ലേഖകനെയും സി.പി.എം ലോക്കൽ കമ്മിറ്റി ഓഫീസ് സെക്രട്ടറിയെയും മർദിച്ചെന്നാണ് പരാതി.
മട്ടന്നൂർ പോളിടെക്നിക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘർഷം റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് ലേഖകൻ ശരത്തിന് മർദ്ദനമേറ്റത്. തിരിച്ചറിയൽ കാർഡ് കാണിച്ചിട്ടും ഭീകരവാദിയെപ്പോലെ വലിച്ചിഴച്ച് ഇടിവണ്ടിയിലേക്ക് കൊണ്ടുപോയി മർദിച്ചെന്നും എസ്.എഫ്.ഐ പ്രവർത്തകർക്കും തനിക്കുമെതിരെ പൊലീസ് അക്രമം അഴിച്ചുവിട്ടെന്നും ഫേസ്ബുക്കിൽ ശരത് കുറിച്ചിരുന്നു.
അക്രമം നടത്തിയ പൊലീസിലെ ക്രിമിനലുകൾക്കെതിരെ കർശനനടപടി സ്വീകരിക്കണമെന്ന് സി.പി.എം പ്രാദേശിക നേതാക്കൾ ആവശ്യപ്പെട്ടിരുന്നു.