കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിനെ മാലിന്യ മുക്തമാക്കി ഹരിത ജയിലാക്കി മാറ്റുന്നതിന്റെ ഭാഗമായി, 15 മുതൽ ഹരിത കർമ്മ സേനയുടെ പ്രവർത്തനം 'ഹരിത സ്പർശം' എന്ന പേരിൽ ആരംഭിക്കും. സംസ്ഥാനത്തെ ജയിലുകളിൽ അജൈവ മാലിന്യ ശേഖരണത്തിന് ഹരിതകർമ്മ സേന രൂപീകരിക്കുന്ന ആദ്യ ജയിലാണ് കണ്ണൂർ സെൻട്രൽ ജയിൽ. ജയിലിലെ അന്തേവാസികൾ തന്നെയാണ് ഹരിത കർമ്മ സേനാംഗങ്ങൾ.
ഉദ്ഘാടനം നാളെ ജില്ലാ കളക്ടർ അരുൺ വിജയൻ നിർവ്വഹിക്കും. ജയിൽ വകുപ്പ് ഉത്തര മേഖല ഡി.ഐ.ജി സുനിൽകുമാർ മുഖ്യാതിഥിയായി പങ്കെടുക്കും. ചടങ്ങിൽ കണ്ണൂർ സെൻട്രൽ പ്രിസൺ സൂപ്രണ്ട് കെ. വേണു അദ്ധ്യക്ഷത വഹിക്കും. ഹരിത കർമ്മ സേനയിലെ അന്തേവാസികൾക്കുള്ള പച്ച ഓവർ കോട്ട് ക്ലീൻ കേരള കമ്പനി കൈമാറും.
സംസ്ഥാനത്ത് നടപ്പിലാക്കുന്ന സമ്പൂർണ മാലിന്യമുക്ത കേരളം പരിപാടിയുടെ ഭാഗമായാണ് ജയിലിൽ ഹരിതകർമ്മ സേന രൂപീകരിക്കുന്നത്. ഹരിത കർമ്മ സേന രൂപീകരണത്തിനാവശ്യമായ സാങ്കേതിക സഹായങ്ങൾ ഹരിത കേരളം മിഷനും ശുചിത്വ മിഷനുമാണ് നല്കുന്നത്.
12 പേരടങ്ങിയ സേന
ജയിലിലെ ഒരോ ബ്ലോക്കിൽ നിന്നും ഓരോ തടവുകാരനെ ഉൾപ്പെടുത്തി അജൈവ മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങളിൽ പരിശീലനം നല്കിയാണ് ഹരിത കർമ്മ സേന രൂപീകരിക്കുന്നത്. 12 പേരടങ്ങിയ സേനയാണ് ആദ്യ ഘട്ടത്തിൽ സെൻട്രൽ ജയിലിൽ പ്രവർത്തിക്കുക. ജയിലിനകത്ത് നിന്ന് ശേഖരിക്കുന്ന പാഴ്‌വസ്തുക്കൾ സർക്കാർ സ്ഥാപനമായ ക്ലീൻ കേരള കമ്പനിക്ക് കൈമാറും.
ഉത്പന്ന നിർമ്മാണവും
ജയിലിലെ തടവുകാരെ ഉപയോഗിച്ച് മാലിന്യ സംസ്‌കരണ മേഖലയിലേക്ക് ആവശ്യമായ വിവിധ ഉല്പന്നങ്ങളുടെ നിർമ്മാണവും ജയിലിൽ തുടങ്ങുകയാണ്. തെങ്ങോല ഈർക്കിൾ ഉപയോഗിച്ച് ചൂൽ നിർമ്മാണം, തുണി സഞ്ചി നിർമ്മാണം, വിത്ത് പേന തുടങ്ങിയ ബദൽ ഉത്പന്നങ്ങളാണ് നിർമ്മിക്കുന്നത്. ഹരിത ജയിലാക്കുന്നതിന്റെ ഭാഗമായി, മുല്ലപ്പൂ കൃഷി, ശലഭോദ്യാനം, നാടൻ മാവുകളുടെ ജീൻ ബാങ്ക്, മലിന ജല സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കൽ തുടങ്ങിയ പ്രവർത്തനങ്ങളും ഹരിത സ്പർശം പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.