കണ്ണൂർ: ക്ഷണിക്കാതെ എത്തിയ യാത്രയയപ്പ് ചടങ്ങിൽ എ.ഡി.എം നവീൻബാബുവിനെ ഉന്നമിട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ പറഞ്ഞതിന്റെ പ്രസക്തഭാഗങ്ങൾ: ''എ.ഡി.എമ്മിന് ആശംസകൾ നേരുകയാണ്. പഴയ എ.ഡി.എം ഉണ്ടായിരുന്നപ്പോൾ നിരന്തരം ആശയവിനിമയത്തിന്റെ സാഹചര്യം ഉണ്ടായിരുന്നു. ഇദ്ദേഹം വന്നപ്പോൾ അങ്ങനെയൊരു സാഹചര്യം വന്നിട്ടില്ല.

ഒരുതവണ ഇദ്ദേഹത്തെ വിളിച്ചിട്ടുണ്ട്. അത് ചെങ്ങളായിയിലെ പെട്രോൾ പമ്പിന്റെ എൻ.ഒ.സിയുമായി ബന്ധപ്പെട്ടാണ്. നിങ്ങൾ ആ സൈറ്റ് ഒന്നുപോയി നോക്കണം.ഞാൻ ഒരു പ്രാവശ്യം വിളിച്ചു, രണ്ടു പ്രാവശ്യം വിളിച്ചു. അപ്പോൾ ഒരു ദിവസം പോയി ഞാൻ സൈറ്റ് നോക്കിയിട്ടുണ്ടെന്നു പറഞ്ഞു. ആ പെട്രോൾ പമ്പിന്റെ സംരംഭകൻ എന്റെ മുറിയിലേക്ക് പലതവണ വന്നു. തീരുമാനം ഒന്നും ആയിട്ടില്ലല്ലോ പ്രസിഡന്റേ എന്നുപറഞ്ഞു. തീരുമാനം ആകുമെന്ന് ഞാൻ പറഞ്ഞു.

വീണ്ടും വീണ്ടും സംരംഭകൻ എന്റെ അടുക്കൽ വന്നു. ഞാൻ എ.ഡി.എമ്മിനോട് ചോദിച്ചു, ഇതെന്തെങ്കിലും നടക്കുമോ. അദ്ദേഹം പറഞ്ഞു, ചില വളവുംതിരിവും ഉള്ളതിനാൽ എൻ.ഒ.സി കൊടുക്കാൻ പ്രയാസമുണ്ട് എന്ന്.ഈ സംരംഭകൻ എന്റെ അടുത്ത് വന്നപ്പോൾ ഞാൻ പറഞ്ഞു, നിങ്ങൾ ഇങ്ങനെ ഇടയ്ക്കിടെ എന്നെവന്നു കാണേണ്ട ആവശ്യമില്ല. ഞാനിത് ഒന്നോരണ്ടോ തവണ എ.ഡി.എമ്മിനോട് പറഞ്ഞു കഴിഞ്ഞു. നിങ്ങളെ സഹായിക്കണമെന്ന്. ഒരു തടസവുമില്ലെങ്കിൽ ഒരു സെക്കൻഡിനകം സഹായിക്കുന്നവരാണ് നമ്മളെല്ലാം. മാസങ്ങൾ കുറച്ചായി.

കഴിഞ്ഞ ദിവസം എൻ.ഒ.സി കിട്ടിയെന്നു പറഞ്ഞു. ആ എൻ.ഒ.സി എങ്ങനെ കിട്ടിയെന്ന് എനിക്കറിയാം. അത് കൊടുത്തതിന് അദ്ദേഹത്തോട് നന്ദി പറയാനാണ് ഈ പരിപാടിയിൽ പങ്കെടുത്തത്.ഒന്ന്, ജീവിതത്തിൽ എപ്പോഴും നമ്മൾ സത്യസന്ധത പാലിക്കണം. ചിരിച്ചു കൊണ്ടും പാൽപുഞ്ചിരികൊണ്ടും സംസാരിക്കുന്നവരും മുണ്ടുടുക്കുന്നവരും ജീവിതത്തിൽ ലാളിത്യമുള്ളവരാണെന്ന് ആരും ധരിക്കേണ്ട. ഞാൻ അദ്ദേഹത്തോട് നന്ദി പറയുന്നു. ഒരു കാര്യം പറഞ്ഞപ്പോൾ കുറച്ച് മാസങ്ങളായെങ്കിലും നടത്തികൊടുത്തതിന്. കണ്ണൂരിൽ അദ്ദേഹം നടത്തിയതുപോലെ ആയിരിക്കരുത് ഇനി പോകുന്ന സ്ഥലത്ത് നടത്തേണ്ടത്. കൂടുതൽ മെച്ചപ്പെട്ട രീതിയിൽ ആളുകളെ സഹായിക്കണം. നമ്മുടെ ചുറ്റും ആളുകളുണ്ട്. അവരെ കെയർ ചെയ്യണം.സർക്കാർ സർവീസാണ്. ഒരു നിമിഷംമതി എന്തും സംഭവിക്കാൻ. ആ നിമിഷത്തെ ഓർത്തുകൊണ്ട് നമ്മളെല്ലാം കൈയിൽ പേന പിടിക്കണം.

രണ്ടുദിവസം കാത്തിരിക്കണം. ഇത്രമാത്രം പറഞ്ഞ് ഇവിടെനിന്ന് ഇറങ്ങുന്നു. മറ്റൊന്നുമല്ല, ഉപഹാരം സമർപ്പിക്കുന്ന ചടങ്ങിൽ ഞാൻ ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നില്ല. അതിന് പ്രത്യേക കാരണങ്ങളുമുണ്ട്. ആ കാരണങ്ങൾ രണ്ടുദിവസം കൊണ്ട് നിങ്ങൾ അറിയും''.