
കണ്ണൂർ: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയ്‌ക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കുന്നത് ഇതാദ്യമല്ല. 2016ൽ കുട്ടിമാക്കൂലിൽ യുവതി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച സംഭവത്തിലും ദിവ്യയ്ക്കെതിരെ കേസെടുത്തിരുന്നു. കോൺഗ്രസ് തലശേരി ബ്ലോക്ക് സെക്രട്ടറിയായിരുന്ന രാജനെ ഡി.വൈ.എഫ്‌ഐ നേതാക്കൾ മർദ്ദിച്ച സംഭവത്തിൽ പ്രതിഷേധിച്ച് മകളായ അഞ്ജനയും സഹോദരിയും സി.പി.എം ഓഫീസിലെത്തിയിരുന്നു. പാർട്ടി ഓഫീസിൽ കയറി പ്രവർത്തകരെ മർദ്ദിച്ചെന്ന കുറ്റം ചുമത്തി ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ജയിൽ മോചിതരായ ശേഷം ഇവർക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ച് പി.പി ദിവ്യ ചാനൽ ചർച്ചയിൽ സംസാരിച്ചു. ഇതിൽ മനംനൊന്ത് അഞ്ജന ആത്മഹത്യയ്ക്ക് ശ്രമിച്ചതിനാണ് ദിവ്യയ്ക്കെതിരെ കേസെടുത്തത്. ഈ കേസ് പിന്നീട് എഴുതിത്തള്ളി.