
കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിന്റെ നിര്യാണത്തിൽ ദുഃഖം പങ്കുവച്ച് കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ. വിജയൻ കുടുംബത്തിന് കത്തെഴുതി. തന്റെ ചുറ്റും ഇരുട്ടുമാത്രമാണ്. നവീനിന്റെ മരണം നൽകിയ നടുക്കം വിട്ടുമാറിയിട്ടില്ല.
പത്തനംതിട്ടയിൽ നിന്ന് കണ്ണൂരിലേക്കുള്ള യാത്രയിലാണ് കത്തെഴുതുന്നത്. പിന്നീടൊരിക്കൽ നിങ്ങളുടെ അനുവാദത്തോടെ വീട്ടിലേക്ക് വരാമെന്നും കത്തിൽ പറയുന്നുണ്ട്.
ഇന്നലെ രാവിലെ തിരുവല്ല സബ് കളക്ടർ സുമിത് കുമാർ ഠാക്കൂറാണ് കത്ത് വീട്ടിലെത്തിച്ചത്. നവീന്റെ മരണത്തിൽ കളക്ടർക്കെതിരെയും ആരോപണമുയർന്നിരുന്നു. കുടുംബമാണ് കത്ത് പുറത്തുവിട്ടത്.
കത്തിന്റെ പൂർണ്ണരൂപം
പ്രിയപ്പെട്ട നവീനിന്റെ ഭാര്യ മഞ്ജുഷയ്ക്കും മക്കൾക്കും,
പത്തനംതിട്ടയിൽ നിന്നും തിരിച്ച് കണ്ണൂരിലേക്കുള്ള യാത്രയിലാണ് ഞാൻ ഇത് എഴുതുന്നത്. ഇന്നലെ നവീനിന്റെ അന്ത്യകർമ്മങ്ങൾ കഴിയുന്നതുവരെ ഞാൻ പത്തനംതിട്ടയിലുണ്ടായിരുന്നു. നേരിൽ വന്നു ചേർന്നുനിൽക്കണമെന്ന് കരുതിയെങ്കിലും സാധിച്ചില്ല. നവീന്റെ കൂടെയുള്ള മടക്കയാത്രയിൽ മുഴുവൻ ഞാനോർത്തത് നിങ്ങളെ കാണുമ്പോൾ എന്തു പറയണം, എങ്ങനെ ആശ്വസിപ്പിക്കണം എന്ന് മാത്രമാണ്. നവീനിന്റെ മരണം നൽകിയ നടുക്കം ഇപ്പോഴും എന്നെയും വിട്ടുമാറിയിട്ടില്ല. ഇന്നലെ വരെ എന്റെ തോളോട് ചേർന്ന് പ്രവർത്തിച്ചയാളാണ് നവീൻ. കാര്യക്ഷമതയോടും സഹാനുഭൂതിയോടും തന്റെ ഉത്തരവാദിത്തം നിർവഹിച്ച വ്യക്തിയായിരുന്നു എട്ട് മാസത്തോളമായി എനിക്കറിയാവുന്ന നവീൻ... എനിക്ക് ഏത് കാര്യവും വിശ്വസിച്ച് ഏൽപ്പിക്കാവുന്ന പ്രിയ സഹപ്രവർത്തകൻ. സംഭവിക്കാൻ പാടില്ലാത്ത, നികത്താനാവാത്ത നഷ്ടമാണ് സംഭവിച്ചത്. ഈ വേദനയിൽ നിങ്ങളുടെ കുടുംബത്തിലെ ഒരംഗത്തെ പോലെ പങ്കുചേരാൻ മനസ്സ് വെമ്പുമ്പോളും, നവീന്റെ വേർപാടിൽ എനിക്കുള്ള വേദനയും, നഷ്ടബോധവും പതർച്ചയും പറഞ്ഞറിയിക്കാൻ എന്റെ വാക്കുകൾക്ക് കെൽപ്പില്ല. എന്റെ ചുറ്റും ഇരുട്ട് മാത്രമാണ് ഇപ്പോൾ. ഈ വിഷമഘട്ടം അതിജീവിക്കാൻ എല്ലാവർക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കാൻ മാത്രമെ ഇപ്പോൾ സാധിക്കൂള്ളൂ. പിന്നീട് ഒരവസരത്തിൽ നിങ്ങളുടെ അനുവാദത്തോടെ ഞാൻ വീട്ടിലേക്ക് വരാം.
എന്ന് അരുൺ വിജയൻ
ഒപ്പ്
ഒപ്പുപോലും ഇല്ലാത്ത കത്ത്
അംഗീകരിക്കാതെ കുടുംബം
പത്തനംതിട്ട: കത്തയച്ച കണ്ണൂർ കളക്ടറുടെ നടപടി അംഗീകരിക്കുന്നില്ലെന്ന് നവീൻബാബുവിന്റെ സഹോദരൻ അഡ്വ. പ്രവീൺബാബുവും ബന്ധുക്കളും പറഞ്ഞു. സീലും ഒപ്പും ഇല്ല. തീയതിയും പേരും മാത്രമടങ്ങിയ യാതൊരു ആധികാരികതയുമില്ലാത്ത കത്താണ്. കവറിനു പുറത്തും ഒന്നും എഴുതിയിട്ടില്ല.
സംസ്കാരത്തിന് മുമ്പ് നവീനിന്റെ ഭാര്യയെയും മക്കളെയും വീട്ടിലെത്തി കാണാൻ കളക്ടർ ശ്രമിച്ചെങ്കിലും താത്പര്യമില്ലെന്ന് ഭാര്യയും മക്കളും അറിയിച്ചതോടെ മടങ്ങുകയായിരുന്നു. കളക്ടറുടെ നിർദ്ദേശപ്രകാരമാണ് എത്തിയതെന്ന പി.പി ദിവ്യയുടെ ജാമ്യഹർജിയെ എതിർത്ത് കക്ഷിചേരാനും ആലോചനയുണ്ടെന്ന് അവർ പറഞ്ഞു.