
പരിയാരം:സൊസൈറ്റി ജീവനക്കാരിയുടെ ആത്മഹത്യ ചെയ്തതിനെ തുടർന്ന് ഒളിവിൽ കഴിയുകയായിരുന്ന മുൻ പ്രസിഡന്റ് അറസ്റ്റിൽ. ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയതിനെ തുടർന്ന് ഒളിവിൽപോയ കുഞ്ഞിമംഗലം കൊവ്വപ്പുറത്തെ അഗ്രിക്കൾച്ചർ വെൽഫേർ സൊസൈറ്റി മുൻ പ്രസിഡന്റ് തെക്കുമ്പാട്ടെ ടി.വി.രമേശനെയാണ്(59)പോലീസ് ബംഗളൂരുവിൽ വച്ച് പിടികൂടിയത്.
രമേശന്റെ പേരിൽ ആത്മഹത്യാപ്രേരണകുറ്റം ചുമത്തി പരിയാരം പൊലീസ് 2023 സപ്തംബർ 18 ന് കേസെടുത്തിരുന്നു. രമേശൻ സൊസൈറ്റി ജീവനക്കാരി കെ.വി.സീനയെ(42) ശാരീരികമായും മാനസികമായും പീഡിപ്പിച്ചതായി അന്വേഷണത്തിൽ വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് രമേശനെ പ്രതിചേർത്ത് കോടതിയിൽ റിപ്പോർട്ട് നൽകിയത്. 2023 ജൂലായ്31 ന് രാവിലെ 11.30 നാണ് കൊവ്വപ്പുറത്തെ സൊസൈറ്റി ഓഫീസിന്റെ താഴത്തെ മുറിയിൽ സീനയെ തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും ഉച്ചക്ക് രണ്ടോടെ മരിക്കുകയായിരുന്നു.
കുരുക്കായത് ആത്മഹത്യാക്കുറിപ്പ്
ദേഹത്ത് വസ്ത്രത്തിനിടയിലും മുറിയിലെ മേശയിൽ ഒട്ടിച്ചുവെച്ചതുമായ ആത്മഹത്യാകുറിപ്പ് പൊലീസിന് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സീനയുടെ ബന്ധുക്കളേയും സഹപ്രവർത്തകരെയും വിശദമായി ചോദ്യം ചെയ്തിരുന്നു. രമേശനാണ് തന്റെ മരണത്തിന് കാരണമെന്നും അയാളെ വിടരുതെന്നും കത്തിൽ പരാമർശമുണ്ടായിരുന്നു. നിസാര കാര്യങ്ങളുടെ പേരിൽ രമേശൻ സീനയെ സഹപ്രവർത്തകരുടെ മുന്നിൽ വെച്ച് അപമാനിക്കുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തതായും ഇത് കടുത്ത മനോവിഷമത്തിന് ഇടയാക്കിയെന്നും പൊലീസിന്റെ അന്വേഷണത്തിൽ വ്യക്തമായി. സഹപ്രവർത്തകരോടും സീന ഇത് പങ്കുവെച്ചതായി അവർ പൊലീസിന് മൊഴിനൽകിയിരുന്നു. കോടതിയിൽ ഹാജരാക്കിയ രമേശനെ റിമാൻഡ് ചെയ്തു.