
ശ്രീകണ്ഠപുരം: വെസ്റ്റ് നൈൽ പനി റിപ്പോർട്ട് ചെയ്ത ചെങ്ങളായി പ്രദേശത്ത് ജില്ലാ സർവൈലൻസ് ഓഫീസർ ഡോ. കെ.സി സച്ചിന്റെ നേതൃത്വത്തിൽ ജില്ലാ മെഡിക്കൽ ഓഫീസ് സംഘം സന്ദർശനം നടത്തി. വെസ്റ്റ് നൈൽ പനി റിപ്പോർട്ട് ചെയ്ത കുട്ടിയുടെ വീട് സംഘം സന്ദർശിച്ചു. കൊതുകിന്റെ ഉറവിടങ്ങൾ പരിശോധിച്ച സംഘം പരിസര പ്രദേശങ്ങളിലെ വീട്ടുകാർക്ക് കൊതുക് കടി ഏൽക്കാതിരിക്കാനുള്ള നിർദേശങ്ങൾ നൽകി. പനി സർവ്വേ, എന്റേമോളോജിക്കൽ സർവേ എന്നിവയും ഇവിടെ നടത്തിയിട്ടുണ്ട്.
ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.പീയുഷ് എം നമ്പൂതിരിപ്പാടിന്റ നിർദേശ പ്രകാരം എത്തിയ സംഘത്തിൽ ജില്ലാ വെക്ടർ ബോൺ ഡിസീസ് കൺട്രോൾ ഓഫീസർ ഡോ.കെ.കെ.ഷിനി, എപ്പിഡമിയോളജിസ്റ്റ് ജി.എസ്.അഭിഷേക്, ബയോളജിസ്റ്റ് സി പി.രമേശൻ, ജില്ലാ ഡെപ്യൂട്ടി മാസ്സ് മീഡിയ ഓഫീസർ ടി.സുധീഷ് എന്നിവരുണ്ടായിരുന്നു.
കൊതുകുനിവാരണത്തിന് തീവ്രയത്നം
വെസ്റ്റ് നൈൽ പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കൊതുക് നിവാരണവും ബോധവൽക്കരണവും ഊർജ്ജിതമാക്കാൻ പഞ്ചായത്തിൽ പ്രസിഡന്റ് വി.പി മോഹനന്റെ ചേർന്ന റാപ്പിഡ് റെസ്പോൺസ് ടീം യോഗം തീരുമാനിച്ചു.ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ എം.എം പ്രജോഷ്, പഞ്ചായത്ത് സെക്രട്ടറി മധു, ചെങ്ങളായി മെഡിക്കൽ ഓഫീസർ,ഡോ അഞ്ജു മിറിയം ജോൺ, ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ എം.ദീപ്ന, ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ.പി.മുഹമ്മദ് സയ്യിദ്, വെറ്ററിനറി മെഡിക്കൽ ഓഫീസർ ഡോ.നീതു, ഡി.വി.സി യൂണിറ്റ് ഹെൽത്ത് ഇൻസ്‌പെക്ടർ സി വി.സുരേഷ് ബാബു, ചെങ്ങളായി ഹെൽത്ത് ഇൻസ്‌പെക്ടർ കെ.ഒ.പ്രസാദ്, ജെ.എച്ച്.ഐമാരായ എ.ജെ.സജിമോൻ,നിജിൽ സിദ്ധാർഥൻ എന്നിവർ പങ്കെടുത്തു.
മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരില്ല
പക്ഷികളെ കടിച്ച ക്യൂലക്സ് പെൺകൊതുകുകൾ മനുഷ്യരെ കടിക്കുമ്പോളാണ് വെസ്റ്റ് നൈൽ വൈറസ് മനുഷ്യരിലേക്ക് എത്തുന്നത്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരില്ല.പൊതുവെ പക്ഷികളെയാണ് കൊതുകുകൾ കൂടുതൽ കടിക്കുന്നത്. കാക്ക വർഗത്തിൽപ്പെട്ട പക്ഷികളിലാണ് വെസ്റ്റ് നൈൽ വൈറസിനെ കൂടുതലും കാണുന്നത്. പക്ഷികളിൽ ഈ രോഗം മരണകാരണമാണ്. പ്രദേശത്ത് പക്ഷികൾ, പ്രത്യേകിച്ച് കാക്കകളോ താറാവോ മറ്റ് പക്ഷികളോ അസ്വഭാവികമായി ചത്ത് വീഴുന്നുണ്ടെങ്കിൽ ഉടൻ അറിയിക്കണം.
രോഗ ലക്ഷണങ്ങൾ
പനി, ഓക്കാനം, പേശി വേദന, ഛർദി, തിണർപ്പ്
ഒരു ശതമാനം പേരിൽ രോഗം തലച്ചോറിനെ ബാധിച്ച് ബോധക്ഷയം, ജെന്നി, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്, കാഴ്ച നഷ്ടപ്പെടൽ, പക്ഷാഘാതം എന്നിവ സംഭവിച്ച് മരണകാരണമാകും