തളിപ്പറമ്പ്: പാചക വാതക സിലിണ്ടർ പൊട്ടി തെറിച്ചു. വീട്ടിലെ സാധനങ്ങളെല്ലാം കത്തിനശിച്ചു. വീട്ടുകാർ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു. കാക്കാത്തോട് കാർ വാഷ് സ്ഥാപനത്തിലെ നാല് ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന മൊയ്‌തീൻകുട്ടിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ രണ്ടാംനിലയിലെ ക്വാർട്ടേഴ്സിലെ മുറിയിലായിരുന്നു ഇന്നലെ ഉച്ച യോടെ അപകടം ഉണ്ടായത്.

പാചകവാതക സിലിണ്ടർ മാറ്റിയിടുന്നതിനിടയിൽ വാതകം ചോരുകയായിരുന്നു. അൽപ്പസമയത്തിനുള്ളിൽ തീ ഉയരുകയും ചെയ്‌തു. തീയണക്കാൻ താമസക്കാർ ശ്രമിച്ചെങ്കിലും തീ ആളിപ്പടർന്നതോടെ പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. വൻ ശബ്ദ‌ത്തോടെ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചു. ഇവർ പുറത്തേക്ക് ഓടിപ്പോയതിനാലാണ് വൻ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത്. ഓടുന്നതിനിടയിൽ പശ്ചിമബംഗാൾ സ്വദേശി തഹിദുലിന് (20) കാലിന് പരിക്കേറ്റു.

തളിപ്പറമ്പ് അഗ്നിശമന നില യത്തിലെ അസി. സ്റ്റേഷൻ ഓഫീസർമാരായ ഒ.പി.ജയരാജൻ, കെ.രാജീവൻ, സീനിയർ ഫയർ റെസ്‌ക്യൂ ഓഫീസർ എം.വി.അബ്‌ദുള്ള തുടങ്ങിയവർ ചേർന്നാണ് തീയണച്ചത്. അപ്പോഴേക്കും തീ ആളിപ്പടർന്ന് മുറിയിലെ കിടക്ക ഉൾപ്പെടെ വീട്ടിലെ സകല സാധനവും കത്തിനശിച്ചിരുന്നു. 50,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.