hepatitis

തളിപ്പറമ്പ്: തളിപ്പറമ്പിൽ മഞ്ഞപ്പിത്ത രോഗം (ഹെപ്പറ്റൈറ്റിസ് എ) മൂലം സഹോദരങ്ങൾ മരിച്ച സംഭവം അങ്ങേയറ്റം ഗൗരവത്തോടെ കാണുന്നതായി ഡി.എം.ഒ ഡോ.പീയുഷ് എം.നമ്പൂതിരിപ്പാട് അറിയിച്ചു. മേഖലയിലെ കുടിവെള്ളം വിദഗ്ധ പരിശോധനക്കായി ശേഖരിക്കും. ആവശ്യമെങ്കിൽ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയക്കും.രോഗം കണ്ടെത്തി വിദഗ്ധചികിത്സ ലഭിച്ചിട്ടും മഞ്ഞപ്പിത്തം വളരെ വേഗം മൂർച്ഛിക്കുകയും മരണങ്ങൾ ഉണ്ടാവുകയും ചെയ്തതിന്റെ കാരണങ്ങളെക്കുറിച്ച് ആരോഗ്യവകുപ്പ് പരിശോധന നടത്തും.

പ്രതിരോധത്തിന് 'തെളിച്ചം"

മഞ്ഞപ്പിത്ത വ്യാപനം തടയുന്നതിനായി തളിപ്പറമ്പ് നഗരസഭ, മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ഭക്ഷ്യസുരക്ഷാ വകുപ്പ് എന്നിവയുമായി ചേർന്ന് ആരോഗ്യവകുപ്പ് തെളിച്ചം (ദി എജുക്കേഷൻ ആൻഡ് ലൈഫ് സ്‌റ്റൈൽ ചേഞ്ച് ഫോർ ഹെപ്പറ്റൈറ്റിസ് എ മാനേജ്‌മെന്റ്) പദ്ധതി നടപ്പിലാക്കും.ഹെപ്പറ്റൈറ്റിസ് എ പടരുന്ന സാഹചര്യം ബോധവത്കരണത്തിലൂടെയും ജീവിത ശൈലിയിലൂടെയും നടപടികളിലൂടെയും മാറ്റുന്ന പദ്ധതിയാണിത്.

തുടക്കം മേയിൽ
ഈ വർഷം മേയിലാണ് തളിപ്പറമ്പിൽ ആദ്യത്തെ മഞ്ഞപ്പിത്ത കേസ് (ഹെപ്പറ്റൈറ്റിസ്-എ) റിപ്പോർട്ട് ചെയ്തത്. പിന്നീട് ട്യൂഷൻ സെന്ററിലെ വിദ്യാർത്ഥികൾക്ക് രോഗം ബാധിക്കുകയും വീടുകളിലേക്ക് പടരുകയും ചെയ്തു. തളിപ്പറമ്പ് നഗരത്തെ ആശ്രയിക്കുന്ന സമീപ പഞ്ചായത്തുകളിലും രോഗബാധിതരുണ്ട്.
രോഗം പടർന്നു പിടിക്കാനിടയാക്കിയ കിണർ ഉപയോഗം നിർത്തിക്കുകയും ഈ വർഷം ജൂലൈയിൽ തളിപ്പറമ്പ് മുൻസിപ്പൽ വൈസ് ചെയർമാനെ പങ്കെടുപ്പിച്ചു കൊണ്ട് ലോക ഹെപ്പറ്റൈറ്റിസ് ദിനാചരണം തളിപ്പറമ്പിൽ ആരോഗ്യ വകുപ്പ് നടത്തുകയുണ്ടായി. മഞ്ഞപ്പിത്തതിനെതിരെ വിപുലമായ പ്രചാരണ പ്രവർത്തനങ്ങളാണ് നടന്നു വന്നിരുന്നത്.
തളിപ്പറമ്പിൽ നിലവിൽ 15 വയസ്സിനും 40 വയസ്സിനും ഇടയിലുള്ളവർക്കാണ് കൂടുതൽ മഞ്ഞപ്പിത്തം ബാധിച്ചിട്ടുള്ളത്. ബന്ധുവിന്റെ വീടു കാണൽ ചടങ്ങിൽ പങ്കെടുത്തത് വഴിയാണ് രോഗം മൂലം മരണപ്പെട്ട വ്യക്തി അസുഖബാധിതൻ ആയത് എന്നാണ് നിഗമനം.

 രോഗബാധ ഇതുവരെ 340

ഐ.പി ചികിത്സ 50

മരണം 2

ഭൂരിഭാഗവും സെക്കൻഡറി കേസുകൾ;

നിയന്ത്രണങ്ങൾ പാലിച്ചേ പറ്റു
രോഗം ബാധിച്ചവർ വീടുകളിൽ ആവശ്യമായ നിയന്ത്രണങ്ങൾ പാലിക്കാത്തതാണ് രോഗപകർച്ച തടയുന്നതിനു തടസ്സമായി നിൽക്കുന്നതെന്ന് ഡി.എം.ഒ പറഞ്ഞു. തളിപ്പറമ്പിൽ ഭൂരിഭാഗം കേസുകളും ഇത്തരം സെക്കൻഡറി കേസുകൾ ആണ്. ടോയ്ലെറ്റ് ഉപയോഗ ശേഷം കൈകാലുകൾ രോഗികൾ നന്നായി കഴുകാത്തതാണ് രോഗവ്യാപനത്തിന്റെ അടിസ്ഥാനം. മലവിസർജ്യത്തിലൂടെ പോകുന്ന വൈറസുകൾ കൈകളിൽ തങ്ങിനിൽക്കുകയും അത് മറ്റുള്ളവർക്ക് രോഗം സമ്മാനിക്കുകയുമാണ് ഇവിടെ ഉണ്ടായതെന്നും ഡി.എം.ഒ ർ


പ്രതിരോധിക്കാൻ

എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് ബോധവൽക്കരണം
ഗൃഹസന്ദർശനത്തിലൂടെ നേരിട്ട് ബോധത്ക്കരണം
ഭക്ഷ്യ ജലജന്യ രോഗങ്ങൾ തടയാൻ ആരോഗ്യ-ഭക്ഷ്യ വകുപ്പുകളുടെ സംയുക്ത നടപടി.
ഓരോ ആരോഗ്യ സ്ഥാപനങ്ങളും രോഗവ്യാപനം തടയുന്നതിന് ആവശ്യമായ കർമ്മപദ്ധതി.
 കിണറുകൾ, മറ്റ് കുടിവെള്ള സ്രോതസ്സുകൾ എന്നിവ സൂപ്പർ ക്ലോറിനേറ്റ് ചെയ്യും.
തുടർച്ചയായി രോഗം റിപ്പോർട്ട് ചെയ്യപ്പെടുന്ന ജല സ്രോതസ്സുകൾ ഇല്ലാതാക്കും