 
കോഴിക്കോട്: പാളയം പച്ചക്കറി മാർക്കറ്റിലെ തൊഴിലാളികളെയും കച്ചവടക്കാരെയും കുടിയിറക്കി കുത്തക മുതലാളിമാർക്ക് കച്ചവട സൗകര്യം ഒരുക്കാനുള്ള കോർപ്പറേഷന്റെ നീക്കത്തിനെതിരെ എം.കെ. രാഘവൻ എംപി നടത്തിയ ഇരുപത്തിനാല് മണിക്കൂർ ഉപവാസ സമരം സമാപിച്ചു. മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം നാരങ്ങനീര് നൽകി അവസാനിപ്പിച്ചു. കോഴിക്കോടിന്റെ പൈതൃകം തകർക്കാൻ ശ്രമിക്കുന്ന കോർപ്പറേഷന്റെ തെറ്റായ നടപടിക്കെതിരെ നടക്കുന്ന സമരത്തിന് മുസ്ലി ലീഗിന്റെയും യു.ഡി.എഫിന്റെയും പിന്തുണയുണ്ടാകുമെന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് പി.എം.എ സലാം പറഞ്ഞു. തൊഴിലാളികളെയും ചെറുകിട കച്ചവടക്കാരെയും ദ്രോഹിക്കുന്ന സമീപനമാണ് ഇടതുപക്ഷം ഭരിക്കുന്ന കോർപ്പറേഷന്റെ ഭാഗത്തുനിന്ന് നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇതിനെതിരെ ശക്തമായ സമരം യു.ഡി.എഫ് ഉയർത്തികൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺകുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.സി. അബു, എൻ.കെ. അബ്ദുറഹ്മാൻ, കെ.എം. അഭിജിത്ത്, അഡ്വ. എം.രാജൻ, കെ. രാജീവൻ, ഡോ. എം. ഹരിപ്രിയ, പി.എ. ഹംസ എന്നിവർ പ്രസംഗിച്ചു. സക്കറിയ പി. ഹുസൈൻ സ്വാഗതവും എൻ.പി. സനൽ നന്ദിയും പറഞ്ഞു.