കോഴിക്കോട്: ജില്ലയിൽ മലമ്പനി പടർത്തുന്ന അനോഫിലസ് കൊതുകിന്റെ (പെൺകൊതുകുകൾ) സാന്ദ്രത കൂടിയ പ്രദേശങ്ങൾ കണ്ടെത്തിയ സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ.രാജേന്ദ്രൻ അറിയിച്ചു. നേരത്തെ മലമ്പനി റിപ്പോർട്ട് ചെയ്തിരുന്നു. ജില്ലാ വെക്ടർ നിയന്ത്രണ യൂണിറ്റിന്റേയും കോർപ്പറേഷൻ ആരോഗ്യ വിഭാഗത്തിന്റേയും ആഭിമുഖ്യത്തിൽ പനിയുള്ളവരുടേയും അതിഥി തൊഴിലാളികളുടേയും രക്തപരിശോധന, കെട്ടിട നിർമ്മാണ സ്ഥലങ്ങളിലെ കൊതുകിന്റെ ഉറവിട നശീകരണം, കിണറുകളും കുടിവെള്ള ടാങ്കുകളും വലയിട്ട് സുരക്ഷിതമാക്കൽ, കൊതുക്, കൂത്താടി നശീകരണത്തിനായി സ്‌പ്രേയിംഗ്, എല്ലാ വാർഡുകളിലും കൂത്താടി നശീകരണം, ബോധവത്കരണം എന്നീ പ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ട്.
മലമ്പനിയുടെ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ അടുത്തുള്ള സർക്കാർ ആരോഗ്യ കേന്ദ്രത്തിലെത്തി രക്തപരിശോധനയും ചികിത്സയും തേടണം. സർക്കാർ ആശുപത്രികളിൽ മലമ്പനിയുടെ രോഗനിർണയവും ചികിത്സയും സൗജന്യമാണ്.
ലക്ഷണങ്ങൾ
പനിയോടൊപ്പം ശക്തമായ കുളിരും തലവേദനയും പേശി വേദനയും.
വിറയലോടു കൂടി ആരംഭിച്ച് ശക്തമായ പനിയും വിറയലും ദിവസേനയോ, ഒന്നിടവിട്ട ദിവസങ്ങളിലോ ആവർത്തിക്കാം.
 മനം പുരട്ടൽ, ഛർദ്ദി, ചുമ, ത്വക്കിലും കണ്ണിലും മഞ്ഞ നിറം എന്നിവയുമുണ്ടാകാം.
ശ്രദ്ധിക്കേണ്ടവ
രാത്രികാലങ്ങളിൽ ഉറങ്ങുമ്പോൾ കൊതുകു വല ഉപയോഗിക്കുക
എല്ലാ പ്രദേശങ്ങളിലും ആഴ്ചയിലൊരിക്കൽ 'ഡ്രൈ ഡേ" ആചരിക്കുക
കൂത്താടി നശീകരണ പ്രവർത്തനങ്ങൾ പൊതുജന പങ്കാളിത്തത്തോടെ നടത്തുക
കിണറുകൾ, ടാങ്കുകൾ എന്നിവ വലയിട്ട് സുരക്ഷിതമാക്കുക
കെട്ടിട നിർമ്മാണ സ്ഥലങ്ങളിൽ വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യം ഇല്ലാതാക്കുക