ഫറോക്ക്: അടിസ്ഥാന സൗകര്യ വികസന രംഗത്ത് കഴിഞ്ഞ എട്ടുവർഷം കൊണ്ട് സംസ്ഥാനം സമാനതകളില്ലാത്ത നേട്ടം കൈവരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഫറോക്ക് പുതിയ പാലത്തിനു സമീപം പുതുതായി നിർമ്മിച്ച പൊതുമരാമത്ത് വിശ്രമ മന്ദിരം (പി.ഡബ്ലിയു.ഡി റെസ്റ്റ് ഹൗസ്) ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
കോഴിക്കോട് നഗരത്തിന്റെ കവാടമെന്ന നിലയിലും നഗരവുമായി ബന്ധപ്പെട്ട തെക്ക്- വടക്ക് പ്രധാന പാതയും കരിപ്പൂർ വിമാനത്താവളം, ബേപ്പൂർ തുറമുഖം, ചെറുവണ്ണൂർ- നല്ലളം വ്യവസായ കേന്ദ്രം, കാലിക്കറ്റ് യൂണിവേഴ്സിറ്റി, ബേപ്പൂർ, കടലുണ്ടി ഉൾപ്പെടെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളും അടുത്തായതിനാൽ പുതിയ വിശ്രമ മന്ദിരത്തിന് പ്രാധാന്യമേറെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
5.85 കോടി രൂപ ചെലവിലാണ് കെട്ടിടം നിർമ്മിച്ചത്. 10,000ചതുരശ്ര അടി വിസ്തൃതിയിൽ അതിമനോഹരവും അത്യാധുനിക സൗകര്യങ്ങളുമായാണ് മൂന്നു നില റസ്റ്റ് ഹൗസ് സജ്ജമാക്കിയിട്ടുള്ളത്. താഴത്തെ നിലയിൽ വിശ്രമ മുറി, വിശാലമായ മീറ്റിംഗ് ഹാൾ, ഡെയ്നിംഗ് ഹാൾ, അടുക്കള എന്നിവയും മറ്റു രണ്ടു നിലകളിൽ രണ്ടു സ്യൂട്ട് റൂമും ഏഴ് താമസ മുറികളുമുണ്ടാകും.
പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് അദ്ധ്യക്ഷത വഹിച്ചു. മേയർ ബീന ഫിലിപ്പ്, എം.കെ.രാഘവൻ എം.പി, ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ്, ടി.കെ.ഹംസ, വി.കെ.സി.മമ്മദ് കോയ, പി.സി.രാജൻ, എൽ.ബീന, ഹരീഷ് കുമാർ, എൻ.ശ്രീജയൻ എന്നിവർ സംസാരിച്ചു.