photo

തലയാട്: പനങ്ങാട് പഞ്ചായത്തിലെ അഞ്ച്, മൂന്ന് വാർഡുകളിലൂടെ കടന്നുപോകുന്ന മലയോര മേഖലയായ താഴെ തലയാട്- ചെറിയ മണിച്ചേരി റോഡിൽ സാഹസികമായാണ് ജനം യാത്ര ചെയ്യുന്നത്. കാൽനട യാത്രപോലും ദുഷ്കരമായ അവസ്ഥ. കോളനി നിവാസികൾ ഉൾപ്പെടെ നിരവധിയാളുകളാണ് ഈ റോഡിനെ ആശ്രയിക്കുന്നത്.

കഴിഞ്ഞ മഴക്കാലത്ത് ശക്തമായ കുത്തൊഴുക്കിൽ റോഡിന്റെ പല ഭാഗങ്ങളിലും കുഴികൾ രൂപപ്പെട്ടു. എട്ടു മീറ്റർ വീതിയുള്ള ഈ റോഡിൽ 700 മീറ്ററോളം ദൂരത്ത് ടാറിംഗും കോൺക്രീറ്റും ഉൾപ്പെടെ ചെയ്തിട്ടുണ്ട്. ഇവിടെ നിന്ന് വീണ്ടും 1,200 മീറ്ററോളം പ്രദേശത്ത് ജനവാസമുണ്ട്. ഇതുകൂടി നവീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

'വഴിമുട്ടി" റോഡ് നിർമ്മാണം

1980ലാണ് താഴെ തലയാട്- തലയാട് സ്കൂൾ വഴിയുള്ള ചെറിയ മണിച്ചേരി റോഡ് നിർമ്മിച്ചത്. 1987- 88 കാലയളവളിൽ ജനകീയ സമിതിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് 1.5 കിലോമീറ്റർ റോഡും വെട്ടി. എന്നാൽ വയലട റോഡിലേക്ക് ബന്ധിപ്പിക്കാൻ 300 മീറ്റർ കൂടി ആവശ്യമായിരുന്നു. സ്ഥലം ഉടമ വിട്ട് നല്കാത്തതിനാൽ ഇപ്പോഴും ഈ റോഡ് ചെറിയ മണിച്ചേരി റോഡിൽ ബന്ധിപ്പിക്കാനായിട്ടില്ല.

ബദൽ പാതയാകും

വയലട റോഡിലേക്ക് ബന്ധിപ്പിച്ചാൽ വയലടയിലേക്കുള്ള ബദൽ റോഡായി ഈ പാത മാറും. കയറ്റവും വളവും കുറഞ്ഞ റോഡാണിത്. എന്നാൽ അതുമായി ബന്ധപ്പെട്ട യാതൊരു പ്രവർത്തനവും പിന്നീട് ഉണ്ടായില്ല. ഇതുകാരണം നിരവധി കുടുംബങ്ങൾ പ്രദേശത്ത് നിന്ന് ഒഴിഞ്ഞുപോയി.

ഏറെ കുന്നും ചെരിവും നിറഞ്ഞ റോഡായതിനാൽ ജില്ലാ പഞ്ചായത്ത് ഫണ്ട് അനിവാര്യമാണ്. ഇതിനായി വാർഡിൽ പ്രഥമ പരിഗണന നൽകിയത് ഈ റോഡിനാണ്.

-റംല ഹമീദ്,

മൂന്നാം വാർഡ് മെമ്പർ

വയലടയിലേയ്ക്ക് ബദൽ റോഡെന്ന നിലയിൽ കയറ്റവും വളവുകളും കുറവുള്ള റോഡാണിത്. വയലട പോലുള്ള ടൂറിസം മേഖലയിലേയ്ക്ക് ഈ റോഡ് അനിവാര്യമാണ്.

-ശ്രീനിവാസൻ കെ.ജി മണിച്ചേരി,

സാമൂഹ്യ പ്രവർത്തകൻ