കോഴിക്കോട്: കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ കുടുംബവും ലോറിയുടമ മനാഫും കഴിഞ്ഞദിവസം കൂടിക്കാഴ്ച നടത്തി തെറ്റിദ്ധാരണകൾ പറഞ്ഞവസാനിപ്പിച്ചു. കണ്ണാടിക്കലിലെ അർജുന്റെ വീട്ടിലായിരുന്നു കൂടിക്കാഴ്ച. ലോറി ഉടമ മനാഫ് എന്ന യൂട്യൂബ് ചാനലിലാണ് ഇരുകുടുംബങ്ങളും കൂടിക്കാഴ്ച നടത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടത്.

അതേസമയം, തന്നെ വർ​ഗീയ വാദിയായി ചിത്രീകരിക്കുന്നതിൽ വിഷമമുണ്ടെന്നും എല്ലാവരും ചേർന്ന് തനിക്ക് സംഘിപ്പട്ടം തന്നുവെന്നും അർജുന്റെ സഹോദരീ ഭർത്താവ് ജിതിൻ ചൂണ്ടിക്കാട്ടി. പറയാനുദ്ദേശിച്ച കാര്യങ്ങളല്ല ആളുകൾ മനസിലാക്കിയത്. എന്തിനും വിവാദം ഉണ്ടാക്കാനാണ് പലരും ശ്രമിച്ചതെന്നും ജിതിൻ പറഞ്ഞു.

ഞങ്ങൾ ഒരു കുടുംബമാണെന്നും ഇദ്ദേഹത്തെ 'സംഘി അളിയാ" എന്ന് വിളിക്കരുതെന്നും മനാഫ് ആവശ്യപ്പെട്ടു. തന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും തെറ്റുണ്ടായിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നുവെന്നും മനാഫ് പറഞ്ഞു.