കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ മാസങ്ങളായി തുടരുന്ന ഇൻച്ചാർജ് ഭരണം അവസാനിപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. ഏതാനും ദിവസങ്ങൾ ഉദ്യോഗസ്ഥർക്ക് ചുമതല നൽകുന്നതിൽ തെറ്റില്ല. എന്നാൽ മാസങ്ങളോളം ചുമതല നൽകിയാൽ തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുമെന്നും കമ്മിഷൻ ജുഡിഷ്യൽ അംഗം കെ.ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു. ഫറോക്ക് മുനിസിപ്പാലിറ്റിയിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
വിവരാവകാശ നിയമത്തിന്റെ അന്തഃസത്തക്ക് നിരക്കാത്ത തരത്തിൽ അപേക്ഷകൾ സമർപ്പിച്ച് ജീവനക്കാരുടെ സമയം പാഴാക്കരുതെന്ന് പരാതിക്കാരനായ കല്ലായി സ്വദേശി കെ.ടി.അബ്ദുൾ മനാഫിന് നിർദ്ദേശം നൽകി. ജീവനക്കാർക്കും മനുഷ്യാവകാശങ്ങൾ ഉണ്ടെന്ന കാര്യം പരാതിക്കാരൻ മറക്കരുത്. നഗരസഭയെ സമീപിക്കുന്ന സാധാരണക്കാരുടെ ആവശ്യങ്ങൾ കാലതാമസം കൂടാതെ നൽകാനുള്ള ബാദ്ധ്യത ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കാണ്. ഫറോക്ക് മുനിസിപാലിറ്റിയിൽ പരാതിക്കാരന്റേതായി അവശേഷിക്കുന്ന തീരുമാനമാകാത്ത അപേക്ഷകളിൽ ഒരു മാസത്തിനകം തീരുമാനമെടുത്ത ശേഷം മുനിസിപ്പാലിറ്റി സെക്രട്ടറി കമ്മിഷനിൽ റിപ്പോർട്ട് നൽകണമെന്നും ഉത്തരവിൽ പറയുന്നു.