കോഴിക്കോട് : 66-ാമത് കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കായികമേളയ്ക്ക് നാളെ മെഡിക്കൽ കൊളേജ് ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയത്തിൽ തുടക്കമാവും. അത് ലറ്റിക്സ്, അക്വാട്ടിക്, ഗെയിംസ് മത്സരങ്ങളാണ് റവന്യു ജില്ലാ സ്കൂൾ കായിക മേളയിൽ സംഘടിപ്പിക്കുന്നത്. ഇതിൽ അത് ലറ്റിക്സ് മത്സരങ്ങളാണ് 21മുതൽ 23 വരെ മെഡിക്കൽ കോളേജ് ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയത്തിൽ നടക്കുക. 17 സബ് ജില്ലയിൽ നിന്നുമായി 3500 കുട്ടികളും അദ്ധ്യാപകരും രക്ഷിതാക്കളും പങ്കെടുക്കും. ആറ് വിഭാഗങ്ങളിലായി 102 മത്സര ഇനങ്ങളാണ് നടക്കുക. സംഘാടക സമിതിയുടെയും വിവിധ അദ്ധ്യാപക സംഘടനകളുടെയും നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി. നവംബർ 4 മുതൽ 11 വരെ ഏറണാകുളത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ പങ്കെടുക്കേണ്ട കോഴിക്കോട് ജില്ല ടീമിനെ ചാമ്പ്യൻഷിപ്പിൽ നിന്നും തെരഞ്ഞെടുക്കും.
ഉദ്ഘാടനം 10 മണിക്ക്
നാളെ രാവിലെ 8 മണിക്ക് ഉമ്മത്തൂർ എസ്.ഐ ഹയർ സെക്കൻഡറി സ്കൂളിലെ പരേതനായ കായികാദ്ധ്യാപകൻ വള്ളിയോട് പി. അലിമാസ്റ്ററുടെ വസതിയിൽ നിന്ന് ആരംഭിച്ച ദീപ ശിഖ പ്രയാണം മെഡി. കോളേജ് ഒളിമ്പിയൻ റഹ്‌മാൻ സ്റ്റേഡിയത്തിൽ എത്തുന്നത്തോടെ മത്സരങ്ങൾക്ക് തുടക്കമാവും. 9 മണിക്ക് കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടർ സി. മനോജ് കുമാർ പതാക ഉയർത്തും. 10 ന് പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. കോഴിക്കോട് കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി.രേഖ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ.രാജഗോപാൽ തുടങ്ങിയവർ പങ്കെടുക്കും. 23 ന് വൈകുന്നേരം 3: 30ന് നടക്കുന്ന സമാപന സമ്മേളനം തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.