1
മ്യൂസിയം

@ ബഷീർ മ്യൂസിയം 'മതിലുകൾ' ഉദ്ഘാടനം നാളെ

കോഴിക്കോട് : കേരളത്തിലെ ആദ്യത്തെ ബഷീർ മ്യൂസിയം ആൻഡ് റീഡിംഗ് റൂം “മതിലുകൾ” നാളെ ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ദയാപുരം വിദ്യാഭ്യാസ സാംസ്കാരിക കേന്ദ്രത്തിന്റെ സ്ഥാപക ഉപദേശകരിൽ ഒരാളായ വൈക്കം മുഹമ്മദ് ബഷീറിന്റെ കൈയെഴുത്ത് പ്രതികൾ, ദയാപുരവും ബഷീറുമായുള്ള ബന്ധം സൂചിപ്പിക്കുന്ന രേഖകൾ എന്നിവ പ്രദർശിപ്പിച്ചിട്ടുള്ള മ്യൂസിയം എഴുത്തുകാരനിലെ രാഷ്ട്രീയ പ്രവർത്തനം (1925-1940 കൾ), സാംസ്കാരികമേഖലയിലെ എഴുത്ത് (1940-1960കൾ), ആത്മീയ ധാർമികാന്വേഷണം (1960-1994) എന്നീ മൂന്നു ഘട്ടങ്ങളിലൂടെ അവതരിപ്പിക്കുന്നു. ഡോ. എം.എം. ബഷീറിന്റെ ശേഖരത്തിലുള്ള ബഷീർ കൈയെഴുത്ത് പ്രതികളിൽ 1936-ൽ ആദ്യം ഇംഗ്ലീഷിലെഴുതി തുടങ്ങിയ ‘ബാല്യകാലസഖി’യുടെ ഇംഗ്ലീഷ് പേജുകൾ, “ഭാർഗവീ നിലയ”ത്തിന്റെ തിരക്കഥ, ‘അനുരാഗത്തിന്റെ ദിനങ്ങൾ’ ‘കാമുകന്റെ ഡയറി’, ‘ഭൂമിയുടെ അവകാശികൾ’, ‘മുച്ചീട്ടുകളിക്കാരന്റെ മകളുടെ’ പൂർത്തിയാകാത്ത നാടകം, അപ്രകാശിത കഥകൾ, ഡോ. സുകുമാർ അഴീക്കോടിനടക്കം എഴുതിയ കത്തുകൾ എന്നിവയാണുള്ളത്. ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജ് അദ്ധ്യാപകനായ എൻ.പി. ആഷ് ലിയാണ് മ്യൂസിയം ക്യൂറേറ്റർ. ബംഗളൂരു ലിറ്റിൽ റിവർ ആർകിടെക്സിലെ സീജോ സിറിയക്കാണ് ആർക്കിടെക്റ്റ്. ചിത്രകാരനായ കെ.എല്‍ ലിയോൺ കലാപരമായ മേൽനോട്ടം നൽകി ദയാപുരത്തെ ഒ.എൻ.വി പാർക്ക്, ടാഗോർ നികേതൻ, പണിക്കാരുടെ തോപ്പായ വിശ്രാമം എന്നിവയ്ക്കടുത്തു തന്നെയാണ് ബഷീർ മ്യൂസിയം തയാറാക്കിയിരിക്കുന്നത്. നാളെ മുതൽ നവം. 3 വരെ എല്ലാ ദിവസവും തുറക്കുന്ന മ്യൂസിയത്തിൽ തുടർന്ന് ശനിയാഴ്ചകളിൽ രാവിലെ 10 മുതൽ വൈകിട്ട് 4.30 വരെ മാത്രമാവും സന്ദർശകർക്ക് പ്രവേശനം.