കോഴിക്കോട്: മലയോര മേഖലയെ ഇ.എസ്.എയിൽ ഉൾപ്പെടുത്തിയത് യാതൊരു ആസൂത്രണമില്ലാതെയാണെന്നും നിരവധി ജനവാസ മേഖലകൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും വയനാട് ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി പ്രിയങ്കാഗാന്ധി. തിരുവമ്പാടി നിയോജക മണ്ഡലത്തിലെ ഈങ്ങാപ്പുഴയിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. വയനാട്ടിലെ ജനങ്ങൾ എപ്പോഴും സത്യത്തിന് വേണ്ടി നിലകൊള്ളുന്നവരാണ്. രാജ്യത്തെ എല്ലാ മൂല്യങ്ങളെയും പ്രതിനിധീകരിക്കുന്നവർ. ബ്രിട്ടീഷുകാർക്കെതിരെ ശക്തമായ പോരാട്ടം നടത്തിയതിന്റെ ചരിത്രം ഇവിടുത്തെ ജനങ്ങൾക്കുണ്ട്. രാജ്യത്തെ ജനങ്ങൾ കഴിഞ്ഞ 10 വർഷമായി അനുഭവിച്ചുകൊണ്ടിരിക്കുന്നത് മുമ്പെങ്ങുമില്ലാത്ത ദുരിതമാണ്. നരേന്ദ്ര മോദിയുടെ സുഹൃത്തുക്കളായ ബിസിനസുകാർക്ക് വേണ്ടി മാത്രമാണ് രാജ്യത്ത് നയങ്ങൾ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. കർഷകരോട് യാതൊരുവിധ അനുഭാവമോ ദയയോ ഇല്ല.
പുതിയ ജോലികൾ സൃഷ്ടിക്കുന്നതിനെക്കുറിച്ചോ ആരോഗ്യ സംവിധാനങ്ങളെക്കുറിച്ചോ വിദ്യാഭ്യാസത്തെക്കുറിച്ചോ കേന്ദ്രസർക്കാരിന് യാതൊരു ചിന്തയുമില്ല. ജനങ്ങളോട് യാതൊരു ബഹുമാനവും ഇല്ലാത്ത സർക്കാരാണ് കേന്ദ്രം ഭരിക്കുന്നതെന്നും പ്രിയങ്ക പറഞ്ഞു. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ, ദീപ ദാസ് മുൻഷി, കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ എ.പി അനിൽകുമാർ എം.എൽ.എ, ചീഫ് കോർഡിനേറ്റർ സി.പി ചെറിയ മുഹമ്മദ്, എം.കെ രാഘവൻ എംപി, കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.ജയന്ത്, ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺകുമാർ, മഹിളാ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ജെബി മേത്തർ എം.പി, വി കെ ഹുസൈൻ കുട്ടി, കെ.സി അബു, കെ.ബാലനാരായണൻ, അഹമ്മദ് പുന്നക്കൽ, വി.എം ഉമ്മർ, സി.കെ കാസിം, ബാബു പൈക്കാട്ടിൽ, അഡ്വ. പിസി നജീബ്, ബിജു താന്നിക്കാകുഴി, രാജേഷ് ജോസ്, നജ്മ ഷരീഫ് പങ്കെടുത്തു.
വയനാട് മണ്ഡലത്തിന്റെ ഭാഗമായ കോഴിക്കോട് ജില്ലയിലെ മലയോര മേഖലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നായി ആയിരങ്ങളാണ് സ്വീകരണ കേന്ദ്രത്തിലേക്ക് ഒഴുകിയെത്തിയത്.