kosamtom

കോട്ടയം: പാറമ്പുഴ കൊശമറ്റം കവല റോഡിൽ കാത്തിരിക്കുന്നത് ദുരിതം. നിരത്ത് നീളെ കുഴിയും ചെളി വെള്ളവും. വർഷങ്ങളായി റോഡ് തകർന്ന് തരിപ്പണമായിട്ടും തിരിഞ്ഞു നോക്കാതെ അധികൃതരും. ദിനംപ്രതി നൂറു കണക്കിന് വാഹനങ്ങളും യാത്രക്കാരുമാണ് ഇതുവഴി കടന്നുപോകുന്നത്. തിരുവഞ്ചൂർ കഞ്ഞിക്കുഴി റോഡിൽ നിന്നും കഞ്ഞിക്കുഴിയിൽ പ്രവേശിക്കാതെ വേഗത്തിൽ നഗരത്തിലേക്കും കളക്ട്രേറ്റ്, വട്ടമൂട്, വിമലഗിരി, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്കും എത്തിച്ചേരാൻ സാധിക്കുന്നതിനാൽ നിരവധി യാത്രക്കാരാണ് ഈ റോഡിലൂടെ കടന്നുപോകുന്നത്. വർഷങ്ങൾക്ക് മുൻപ് ടാർ ചെയ്ത റോഡിൽ പിന്നീട് ടാറിംഗ് നടന്നിട്ടില്ല. നിരവധി തവണ പ്രദേശവാസികൾ റോഡിന്റെ ശോച്യാവസ്ഥ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ഫലമില്ല. പ്രധാന റോഡുകൾ നന്നാക്കുമ്പോഴും ഇടറോഡുകൾ അവഗണനയുടെ വക്കിലാണ്.

തകരാൻ ഇനി ബാക്കിയില്ല,​ കലുങ്ക് റോഡുകൾ

കൊശമറ്റം കവല റോഡിൽ നിരവധി ചെറിയ കലുങ്കുകളും സ്ഥിതി ചെയ്യുന്നുണ്ട്. കലുങ്കുകളുടെ സംരക്ഷണ ഭിത്തി ഉൾപ്പെടെ തകർന്ന് തരിപ്പണമായ നിലയിലാണ്. വീതി കുറഞ്ഞ ഭാഗത്ത് വാഹനങ്ങൾ കടന്നുപോകുന്നതിനും പ്രയാസമാണ്. കലുങ്കുകൾക്ക് സമീപം വലുതും ചെറുതുമായ നിരവധി കുഴികളാണ് സ്ഥിതി ചെയ്യുന്നത്.

അപകടത്തിനും സാദ്ധ്യത
രാത്രി കാലങ്ങളിൽ റോഡ് പരിചയമില്ലാത്തവർ ഇതുവഴിയെത്തി അപകടത്തിൽപ്പെടാൻ സാദ്ധ്യതയുണ്ട്. കുഴികളിൽ ചാടി വാഹനങ്ങൾക്കും ഇരുചക്രവാഹനയാത്രികർക്കും അപകടങ്ങളും കേടുപാടുകളും സംഭവിയ്ക്കുന്നത് പതിവാണ്.


റോഡിലെ കുഴികൾ നികത്തണം. കലുങ്കുകളുടെ സംരക്ഷണഭിത്തി പുനർനിർമ്മിച്ച് റോഡ് സഞ്ചാരയോഗ്യമാക്കണം. -പ്രദേശവാസികൾ.