ചങ്ങനാശേരി: നീലംപേരൂർ പൂരം പടയണിക്ക് ആവേശകരമായ സമാപനം. അവിട്ടം നാളിൽ ചൂട്ടു പടയണിയോടെ ആരംഭിച്ച പടയണി ചടങ്ങുകൾ പൂരം പടയണിയിൽ വല്യന്നം എഴുന്നള്ളിയതോടെയാണ് സമാപിച്ചത്. കല്യാണസൗഗന്ധികം തേടിപ്പോയ ഭീമസേനൻ ഗന്ധമാതനഗിരി പർവ്വത താഴ്ചയിൽ മാനസസരോവരത്തിൽ എത്തുമ്പോൾ കാണുന്ന കാഴ്ചയാണ് പൂരം പടയണിയായി ആവിഷ്‌കരിച്ചത്. ഗന്ധമാതനഗിരി പർവ്വത താഴ്ചയിൽ മാനസ സരോവരത്തിൽ അരയന്നങ്ങൾ പറക്കുന്നത് ഭീമസേനൻ കണ്ടതിന്റെ ദൃശ്യാവിഷ്‌കാരമാണ് അന്നങ്ങളുടെ പൂരമായി നീലംപേരൂർ പള്ളി ഭഗവതി ക്ഷേത്രത്തിൽ പടയണിയുടെ ഭാഗമായി അവതരിപ്പിച്ചത്. ചേരമാൻ പെരുമാൾ കോവിലിൽ പോയി അനുവാദം വാങ്ങിയ ശേഷമാണ് ചടങ്ങുകൾ തുടങ്ങിയത്.
ഒരു വല്യന്നവും രണ്ട് ചെറിയ അന്നങ്ങളുമാണ് ഇത്തവണ പൂരത്തിന് എഴുന്നെള്ളിയത്. ഇതോടൊപ്പം ദേവിയുടെ തിരുനടയിൽ രണ്ട് ചെറിയ അന്നങ്ങളും ഭക്തർ 75 ചെറിയ പുത്തൻ അന്നങ്ങളെയും കാഴ്ചവെച്ചു. ഇതോടൊപ്പം, ശ്രീനാരായണ ഗുരുദേവൻ, പൊയ്യാന, സിംഹം, ഭീമസേനൻ, നാഗയക്ഷി, രാവണൻ, ഹനുമാൻ, റോക്കറ്റേന്തിയ പി.വി സിന്ധു എന്നീ കോലങ്ങളും വല്യന്നങ്ങൾക്കൊപ്പം പടയണി കളത്തിൽ എഴുന്നെള്ളി.
വ്യത്യസ്തമായ അളവുകളിലുള്ള അന്നങ്ങളെയാണ് ഭക്തരുടെ നേർച്ചയായി ദേവിക്ക് സമർപ്പിച്ചത്. വല്യന്നം വന്നട തെയ്ത്തക തിന്തകം എന്ന താളത്തിൽ ആൽത്തറയിൽ നിന്ന് ചൂട്ടുകറ്റകളുടെ പ്രഭയിലാണ് അന്നങ്ങൾ ദേവി തിരുനടയിലേക്ക് എഴുന്നള്ളിയത്. വലിയന്നങ്ങളും, ചെറിയന്നങ്ങളും, മറ്റു കോലങ്ങളും പടയണി കളത്തിൽ എത്തിയതിന് ശേഷം സിംഹം എഴുന്നള്ളിയതോടെ ഈ വർഷത്തെ പടയണി ചടങ്ങുകൾക്ക് സമാപനമായി.
പ്രകൃതിയിലെ അഞ്ചുവർണങ്ങൾ കൊണ്ടാണ് അന്നങ്ങളെ ഒരുക്കുന്നത്. ചൂട്ടു വെളിച്ചത്തിൽ ചെത്തിപ്പൂവും വാഴപ്പോളയും താമരയിലയും ചേർത്താണ് കാഴ്ചയുടെ വിസ്മയം പൂരരാവിൽ ഭക്തർ തീർത്തത്. രാവിലെ ആറിന് നിറപണികൾ ആരംഭിച്ചു. ഒന്നിന് മഹാപ്രസാദമൂട്ട്, എട്ടിന് പുത്തനന്നങ്ങളുടെ തേങ്ങാ മുറിയ്ക്കൽ, പത്തിന് കുടംപൂജകളി, പത്തരയ്ക്ക് തോത്താകളി, പതിനൊന്നു മുതൽ പുത്തൻഅന്നങ്ങളുടെ തിരുനട സമർപ്പണം എന്നിവയും നടന്നു.