കറുകച്ചാൽ: കണ്ടു, ഇഷ്ടപ്പെട്ടു നെത്തല്ലൂരിലേക്ക് കൊണ്ടുപോന്നു.... അമനകര പുനത്തിൽ ഇല്ലത്ത് നാരായണൻ നമ്പൂതിരിയുടെ പുതിയ കുതിരയെയാണ് നെത്തല്ലൂരിലേക്ക് കൊണ്ടുവന്നത്. നാളുകളായുള്ള ആഗ്രഹം പൂവണിഞ്ഞതിന്റെ സന്തോഷത്തിലാണ് അമനകര പുനത്തിൽ ഇല്ലത്ത് നാരായണൻ നമ്പൂതിരി. സിനിമകളിലെ പാട്ടുകളിൽ കുതിരപ്പുറത്തെത്തുന്ന ചേകവന്മാരുടെ ചിത്രം ചെറുപ്പത്തിൽ തന്നെ ഇടംപിടിച്ചിരുന്നു.
അന്ന് മുതലേയുള്ള ആഗ്രഹമായിരുന്നു കുതിരയെ സ്വന്തമാക്കുകയെന്നത്. 52ാം വയസിൽ ആ സ്വപ്‌നം യാഥാർത്ഥ്യമായതിന്റെ ഇരട്ടിമധുരത്തിലാണ് നാരായണൻ നമ്പൂതിരി. നെത്തല്ലൂർ ദേവീക്ഷേത്രത്തിലെ മേൽശാന്തിയാണ് നാരായണൻ നമ്പൂതിരി. ക്ഷേത്രത്തിലെ പുതിയ അതിഥി കൂടിയാണ് റാണിയെന്ന് പേരിട്ടിരിക്കുന്ന രണ്ടുവയസുകാരി പെൺകുതിര. നാളുകളായി കുതിരയെ വാങ്ങണമെന്നുണ്ടായിരുന്നു. ജോലിയും മറ്റ് തിരക്കുകളും മൂലം ആഗ്രഹം നീണ്ടുപോയി. രണ്ട് വർഷം മുൻപാണ് ചാലക്കുടിയിൽ പോയി കുതിരസവാരി പഠിച്ചത്. തമിഴ്‌നാട്, കർണാടക തുടങ്ങിയ ഇടങ്ങളിൽ പോയി മനസിനിണങ്ങിയ കുതിരയെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തിരച്ചിലിനൊടുവിൽ വാഗമണ്ണിൽ നിന്നും പോണി ഇനത്തിൽപ്പെട്ടതും പരിശീലനം ലഭിച്ചതുമായ നാടൻ കുതിരയെ ലഭിച്ചു. 45000 രൂപയാണ് വില.