mariasadanam

രാമപുരം: പട്ടണത്തിൽ അലഞ്ഞു നടന്ന മാനസിക അസ്വസ്ഥതയുള്ള സ്ത്രീയെ പൊലീസ് ഇടപെട്ട് പാലാ മരിയസദനത്തിൽ എത്തിച്ചു. മരിയസദനത്തിൽ അന്തവാസികളുടെ എണ്ണം വീണ്ടും ഗണ്യമായി വർദ്ധിക്കുകയാണ്. കഠിനമായ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും, പൊലീസുകാരും ജനപ്രതിനിധികളും ഇപ്പോഴും ആശ്രയിക്കുന്നത് പാലാ മരിയസദനത്തെയാണ്. നിലവിലുള്ള അന്തേവാസികളെ ഉൾക്കൊള്ളാൻ കഴിയാത്തവിധം ബുദ്ധിമുട്ടുമ്പോഴാണ് ഇത്തരം ഒരു സാഹചര്യം വീണ്ടും ഉണ്ടാകുന്നത്.

പാലാ മരിയസദനത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേണ്ടി ജനകീയ കൂട്ടായ്മകൾ നടന്നു വരികയാണ്. നിയോജകമണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളും പാലാ മുനിസിപ്പാലിറ്റിയും ജനകീയ ധനസമാഹരണ യജ്ഞം നടത്തി വരുന്നു. എല്ലാം ആളുകളുടെയും സഹകരണങ്ങൾ ഉണ്ടെങ്കിൽ മാത്രമേ 540ൽ അധികം ആളുകൾ വസിക്കുന്ന മരിയ സദനത്തിനു നിലനിൽക്കാൻ സാധിക്കുകയുള്ളു. പൊലീസിനും സാമൂഹ്യനീതി വകുപ്പിനും സുരക്ഷിതമായി ഇന്ന് മനോരോഗികളെ സംരക്ഷിക്കാൻ മരിയ സദനത്തെ ഏൽപ്പിക്കാം. അവരെ രണ്ടു കൈയ്യും നീട്ടി സ്വീകരിക്കാൻ മരിയസദനം ഉണ്ട് എന്നത് നാടിനും നാട്ടിലെ ഭരണാധികാരികൾക്കും വലിയ ആശ്വാസമാണ്. സൗജന്യമായി സുമനസുകൾ മരിയസദനത്തിനായി നൽകിയ ഭൂമിയിൽ കൂടുതൽ ആളുകളെ താമസിപ്പിക്കുവാൻ സാധിക്കണം. ഇവിടങ്ങളിൽ കെട്ടിടം പണിത് ആളുകളെ മാറ്റി പാർപ്പിക്കണം. ഇതു വഴി സ്ഥലപരിമിതിയുടെ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടും. മരിയസദനത്തിനായി ജനകീയ കൂട്ടായ്മയിൽ പങ്കുചേർന്ന, ധനസമാഹരണ യജ്ഞത്തിൽ പങ്കുചേർന്ന, ഇപ്പോഴും മരിയസദനത്തിനു വേണ്ടി നിസ്വാർത്ഥരായി സഹകരിക്കുന്ന എല്ലാവർക്കും നന്ദി രേഖപ്പെടുത്തുന്നതായും സന്തോഷ് മരിയസദൻ പറഞ്ഞു.