paalam

കൂട്ടിക്കൽ : എല്ലാം തകർത്തെറിഞ്ഞ് കടന്നുപോയ കൂട്ടിക്കൽ പ്രളയത്തിന് മൂന്നുവയസ്. ഭീതിയുടെ ഓർമ്മകൾ ഒരുവശത്ത് മായാതെ നിൽക്കുമ്പോഴും പ്രളയബാധിതർ അതിജീവനത്തിന്റെ പാതിയിലാണ്. 2021 ഒക്ടോബർ 16ന് ഉച്ചയോടെ കാവാലി, പ്ലാപ്പള്ളി, പൂവഞ്ചി എന്നിവിടങ്ങളിലാണ് ഉരുൾപൊട്ടലുകൾ ഉണ്ടായത്. 19 ആളുകൾ മരണപ്പെട്ടു. കൂട്ടിക്കൽ ടൗണിൽ വെള്ളം കയറി വ്യാപാര സ്ഥാപനങ്ങൾ നശിച്ചു.

പ്രളയത്തിൽ തകർന്ന പാലങ്ങളുടെ നിർമ്മാണം ഇനിയും പൂർത്തീകരിച്ചിട്ടില്ല. ഇളങ്കാട് ടോപ്പിലേക്കുള്ള മ്ലാക്കര പാലം മാത്രമാണ് പൂർത്തീകരിച്ചത്. എന്നാൽ ഇതിന് സമീപമുള്ള വല്യേന്ത പാലം പൊളിച്ചതോടെ ഇളംങ്കാട് ഗ്രാമം ഒറ്റപ്പെട്ടു. നിർമ്മാണത്തിനായി പാലം പൊളിച്ചെങ്കിലും നിർമ്മാണം ഇനിയും ആരംഭിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് സമയത്ത് നിർമ്മാണം ആരംഭിക്കുമെന്ന് അറിയിച്ചിരുന്നു. എങ്കിലും നടപടി ഉണ്ടായില്ല. ഇളംകാട് ടോപ്പിലെ ആളുകൾ പാലത്തിന് സമീപം വാഹനങ്ങൾ വച്ച് നടപ്പാലത്തിലൂടെയാണ് പുറംലോകത്ത് എത്തുന്നത്. പാലത്തിന്റെ മറുകരയിലുള്ള ഓട്ടോറിക്ഷകളാണ് ഏക ആശ്രയം. പ്രളയത്തിൽ തകർന്ന പ്രധാന പാലമായ ഏന്തയാർ – മുക്കുളം പാലത്തിന്റെ നിർമ്മാണവും പുരോഗമിക്കുന്നു. നാല് കോടി 77 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. പ്രളയത്തിന് ശേഷം രണ്ടര വർഷത്തോളം ജനങ്ങൾ നടത്തിയ നിരന്തര സമരങ്ങളുടെ ഭാഗമായാണ് നിർമ്മാണം ആരംഭിച്ചത്. പ്രളയത്തിൽ മൂവായിരം വീടുകൾക്ക് നാശനഷ്ടം ഉണ്ടായിട്ടുണ്ട്. സന്നദ്ധ സംഘടനകളുടെയും സർക്കാരിന്റെയും പദ്ധതിയിൽ ആളുകൾക്ക് വീടുകൾ നൽകി. അതിജീവന പ്രവർത്തനങ്ങളിൽ നിരവധി സന്നദ്ധ സംഘടനകൾ മുന്നിട്ടിറങ്ങിയിരുന്നു. മണിമലയാറ്റിലും പുല്ലകയാറ്റിലും ജലനിരപ്പ് ഉയർന്നതോടെ മുണ്ടക്കയം പഞ്ചായത്ത് പ്രദേശത്തും നിരവധി വീടുകൾ നഷ്ടപ്പെട്ടിരുന്നു. എന്നാൽ ചില ആളുകൾക്ക് വീടുകൾ ലഭിച്ചില്ല എന്നും ആക്ഷേപമുണ്ട്.

വെള്ളനാടി, മൂപ്പൻമല തുടങ്ങിയ ചെറു പാലങ്ങൾ തകർന്നവ ഇനിയും നിർമ്മിച്ചിട്ടില്ല. നാട്ടുകാർ താൽക്കാലികമായി നിർമ്മിച്ച പാലങ്ങളിലൂടെയാണ് യാത്ര ചെയ്യുന്നത്. ഉരുൾപൊട്ടലിൽ മരിച്ചവരുടെ ആശ്രിതർക്ക് നഷ്ടപരിഹാരങ്ങൾ ലഭിച്ചിരുന്നു. കൂട്ടിക്കൽ ടൗണിലെ വ്യാപാര മേഖലയും ഇപ്പോൾ അതിജീവിച്ചു.