
കാഞ്ഞിരപ്പള്ളി: വീട്ടമ്മയെ സി.ബി.ഐ ഓഫീസിൽ നിന്നാണ് വിളിക്കുന്നതെന്ന് പറഞ്ഞ് കബളിപ്പിച്ച് ഒരുകോടി 86 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ. തൃശ്ശൂർ വരന്തരപ്പള്ളി ചന്ദ്രശേരി സലീഷ് കുമാർ (47) നെയാണ് കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. കാഞ്ഞിരപ്പള്ളി സ്വദേശിനിയായ വീട്ടമ്മയുടെ ഫോണിലേക്ക് സി.ബി.ഐയിൽ നിന്നുമാണെന്ന് പറഞ്ഞു വിളിക്കുകയും മുംബയിലുള്ള വീട്ടമ്മയുടെ അക്കൗണ്ടിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും, കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ടെന്നും പറഞ്ഞു ഭീഷണിപ്പെടുത്തി. തുടർന്ന് വീട്ടമ്മ പലതവണകളായി ഒരു കോടി എൺപത്തിയാറ് ലക്ഷത്തി അറുപത്തി രണ്ടായിരം രൂപ ഇവർ പറഞ്ഞ അക്കൗണ്ടുകളിലേക്ക് അയച്ചുകൊടുക്കുകയായിരുന്നു.
പരാതിയെ തുടർന്ന് കാഞ്ഞിരപ്പള്ളി പൊലീസ് കേസെടുത്ത് പരിശോധനയിൽ പണം സലീഷിന്റെ അക്കൗണ്ടിലേക്ക് എത്തിയതായി കണ്ടെത്തി. ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദിന്റെ നിർദേശാനുസരണം കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ തിരച്ചിലിൽ ഇയാളെ ഗോവയിൽ നിന്നും പിടികൂടി. സലീഷിന് വരന്തരപ്പള്ളി, കൊരട്ടി എന്നീ സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ഇയാളെ റിമാൻഡ് ചെയ്തു. കേസിൽ വിശദമായ അന്വേഷണം നടത്തിവരികയാണ്.