കാലിത്തീറ്റ വില കുതിക്കുന്നു, കർഷകർക്ക് തീരിച്ചടി

കോട്ടയം: വെറുതെ കഷ്ടപ്പെടാം. നഷ്ടം മാത്രമാണ് മിച്ചം. കർഷകർ ഇങ്ങനെ പരിതപിക്കുമ്പോൾ ക്ഷീരമേഖലയിലെ പ്രതിസന്ധി അത്രയേറെ രൂക്ഷമാകുകയാണ്. കാലിത്തീറ്റ വില കുതിച്ചുയർന്നതോടെ പിടിച്ചുനിൽക്കാൻ കഴിയാതെ കർഷകരിൽ ഏറെപ്പേരും ക്ഷീരമേഖലയോട് വിടപറഞ്ഞു .

കന്നുകുട്ടികൾക്ക് സബ്സിഡി നിരക്കിൽ കാലിത്തീറ്റ നൽകുമെന്ന സർക്കാർ പ്രഖ്യാപനം ചുവപ്പുനാടയിൽ കുടുങ്ങിയതും തിരിച്ചടിയായി.

കാലാവസ്ഥാ വ്യതിയാനവും രോഗങ്ങൾ മൂലവും പാൽ ഉത്പാദനം കുറയുമ്പോഴാണ് കാലിത്തീറ്റ വിലവർദ്ധന. ചെലവ് കാശ് പോലും ലഭിക്കാത്ത സാഹചര്യമാണെന്ന് കർഷകർ തുറന്നുപറയുന്നു.

വില ലഭിക്കാത്തത് തിരിച്ചടിയായി

പാലിന്റെ കൊഴുപ്പിനനുസരിച്ച് വില നിശ്ചയിക്കണമെന്നാണ് 2019 ൽ മിൽമ തയാറാക്കിയ ചാർട്ടിൽ പറയുന്നത്. ഹൈബ്രിഡ് ഇനം പശുക്കളുടെ പാലിന് കൊഴുപ്പില്ലാത്തത് മൂലം വില കുറയ്ക്കുന്നത് കർഷകർക്കു തിരിച്ചടിയായി. പ്രാദേശിക സംഘങ്ങൾ 40 രൂപയ്ക്ക് അളന്നിട്ട് 52 -56 രൂപയ്ക്കാണ് പാൽ വിൽക്കുന്നത്. ഫാറ്റും റീഡിംഗും നോക്കി പാലിന്റെ വില കുറയ്ക്കുന്നത് തട്ടിപ്പാണെന്നാണ് ക്ഷീരകർഷകരുടെ പ്രധാന പരാതി. ഒരു ലിറ്റർ പാൽ അളന്നാൽ കർഷകർക്ക് ശരാശരി ലഭിക്കുന്നത് 45 രൂപയാണ്. 5 ലിറ്റർ പാൽ നല്കുന്ന കർഷകന് ഒരു ദിവസം 300 രൂപ പോലും ലഭിക്കാത്ത അവസ്ഥയും.

കാലിത്തീറ്റ വില (50 കിലോ)

2019ൽ: 1050 രൂപ

നിലവിൽ: 1550 രൂപ

കടല,തേങ്ങ,പരുത്തി പിണ്ണാക്കുകൾക്ക് 120 രൂപ വരെ വിലകൂടി.

കടലപിണ്ണാക്ക് 40 രൂപയിൽ നിന്ന് 55-60 വരെയെത്തി

തേങ്ങാ പിണ്ണാക്ക് 35 രൂപയിൽ നിന്ന് 45 രൂപയായി ഉയർന്നു

സർക്കാർ സഹായമില്ല

പച്ചപ്പുല്ല് വളർത്തലിനുള്ള സർക്കാർ സഹായമില്ല. പാൽ വില വർദ്ധിപ്പിക്കുന്നതിലും നല്ലത് കാലിത്തീറ്റ വില കുറയ്ക്കലാണെന്ന് കർഷകർ പറയുന്നു.

മിൽമയും കേരളാ ഫീഡ്‌സും കറവപ്പശുക്കൾക്ക് 50 ശതമാനം സബ്സിഡി നിരക്കിലും പശുകുട്ടികൾക്ക് സൗജന്യ നിരക്കിലും കാലിത്തീറ്റ ലഭ്യമാക്കണം. അധിക ചെലവ് സർക്കാർ നൽകണം.

കെ.സി.രാജൻ

കേരളാ ക്ഷീരകർഷക കോൺഗ്രസ്‌ (ഐ.എൻ.ടി.യു. സി) സംസ്ഥാന പ്രസിഡന്റ്‌