പാലാ: സെന്റ് തോമസ് കോളേജിലെ 1969-72 ഇക്കണോമിക്‌സ് ഡിഗ്രി ബാച്ചിലെ സഹപാഠികൾ 52 വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടുമുട്ടി. അവരുടെ ജീവിത പങ്കാളികളും ഒപ്പം കൂടി.

ഇടമറ്റം ഹോസാന മൗണ്ടിൽ നടന്ന സംഗമത്തിൽ കൺവീനർ പി.സി. ജോൺ പൊന്നുംപുരയിടം അദ്ധ്യക്ഷത വഹിച്ചു. സഹപാഠി കൂടിയായ ഫാ. ജോസ് അഞ്ചേരി മുഖ്യ പ്രഭാക്ഷണം നടത്തി. 72 വയസിനു മുകളിൽ പ്രായമായ പഴയ സഹപാഠികൾ വിവിധ തുറകളിലുള്ള അവരുടെ ജീവിതാനുഭവങ്ങൾ പങ്കുവച്ചത് എല്ലാവരിലും കൗതുകമുണർത്തി. 50 പേരുണ്ടായിരുന്ന ബാച്ചിലെ പത്തുപേർ ഇതിനോടകം മൺമറഞ്ഞു.

വിദേശ രാജ്യങ്ങളിൽ സ്ഥിര താമസമാക്കിയ അഞ്ച് പേരും ആരോഗ്യ കാരണങ്ങൾ ദീർഘയാത്ര ചെയ്യാൻ സാധിക്കാത്ത മലബാർ മേഖലയിൽ ഉള്ള ചിലരും ഒഴികെ ബാക്കി എല്ലാവരും പരിപാടിയിൽ പങ്കെടുത്തു. ഗാനങ്ങൾ ആലപിച്ചും കഥകൾ പറഞ്ഞും എല്ലാവരും പരിപാടിയിൽ സജീവമായി പങ്കെടുത്തു. സംഗമത്തിന്റെ ഓർമ്മയ്ക്കായി മൊമന്റോ വിതരണം ചെയ്തു. വിഭവ സമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു. അടുത്ത വർഷം വീണ്ടും കണ്ടുമുട്ടാമെന്നും ഇടയ്ക്ക് ചെറിയ ഉല്ലാസയാത്ര സംഘടിപ്പിക്കാമെന്നും തീരുമാനിച്ചു. ജോസ് പൂവത്തേട്ട് സ്വാഗതവും ഇമ്മാനുവേൽ തോമസ് നന്ദിയും പറഞ്ഞു. കേരളാ ബാങ്കിലെ മുൻ സീനിയർ മാനേജരായിരുന്ന പി.സി ജോൺ പൊന്നുംപുരയിടത്തിന്റെ ദീർഘനാളത്തെ ശ്രമഫലമായാണ് ഈ സംഗമം സാദ്ധ്യമായത്.