
പാലാ: മീനച്ചിൽ താലൂക്കിലെ അനധികൃത മദ്യമയക്കുമരുന്ന് മാഫിയക്കെതിരെ ശക്തമായ നടപടിയെടുക്കാൻ ഒരുങ്ങി പാലാ എക്‌സൈസ് സർക്കിൾ അധികൃതർ. ഇതിന് മുന്നോടിയായി തദ്ദേശസ്വയംഭരണ സ്ഥാപന അധികാരികളുടെ സഹകരണത്തോടുകൂടി റെയ്ഡും മറ്റ് അന്വേഷണങ്ങളും വ്യാപിപ്പിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. നഗരസഭകളിലും പഞ്ചായത്തുകളിലും അതാത് കമ്മറ്റിയോഗങ്ങൾ നടക്കുന്ന ദിവസം എക്‌സൈസ് ഉദ്യോഗസ്ഥരെത്തി കാര്യങ്ങൾ ജനപ്രതിനിധികളെ നേരിട്ടറിയിക്കുകയാണ്. അവരവരുടെ വാർഡുകളിൽ എവിടെയെങ്കിലും വ്യാജ മദ്യവില്പനയോ മയക്കുമരുന്ന്, കഞ്ചാവ് പോലുള്ള വസ്തുക്കളുടെ വിപണനമോ ഉപയോഗമോ ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കണമെന്ന് ഉദ്യോഗസ്ഥർ ആവശ്യപ്പെടും. പ്രധാനപ്പെട്ട ഉദ്യോഗസ്ഥരുടെ ഫോൺ നമ്പരുകളും ലഭ്യമാക്കും. വിവരങ്ങൾ നൽകുന്നവരുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. രഹസ്യാന്വേഷണങ്ങളിലൂടെ ഉറപ്പിച്ചശേഷമാകും റെയ്ഡും മറ്റ് തുടർനടപടികളും സ്വീകരിക്കുക.
മീനച്ചിൽ താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ അനധികൃത മദ്യവില്പനയും മയക്കുമരുന്ന് വിപണനവും ഉപയോഗവും വർദ്ധിച്ചുവരുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പാലാ ടൗൺ ബസ് സ്റ്റാന്റിൽ പോലും വിദ്യാർത്ഥികൾ മദ്യപിച്ചും ലഹരിമരുന്നുകൾ ഉപയോഗിച്ചും നടക്കുന്നതായും വ്യക്തമായിരുന്നു.
അടുത്തിടെ പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ കായികമേളക്കിടെ മദ്യപിച്ചെത്തിയ നാലംഗ കുട്ടിക്കൂട്ടം സ്റ്റേഡിയം സൂക്ഷിപ്പുകാരനെ ഉൾപ്പെടെ മർദ്ദിച്ചതും വിവാദമായിരുന്നു.
തിങ്കളാഴ്ച ചേർന്ന പാലാ നഗരസഭാ കൗൺസിൽ യോഗത്തിൽ എക്‌സൈസ് ഉദ്യോഗസ്ഥരെത്തി കൗൺസിലർമാരെ അഭിസംബോധന ചെയ്യുകയും മദ്യമയക്കുമരുന്ന് മാഫിയയെ പിടികൂടാൻ സഹകരണം അഭ്യർത്ഥിക്കുകയും ചെയ്തു. പാലാ എക്‌സൈസ് സി.ഐ. ഓഫീസിലെ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ജെക്‌സി ജോസഫ് എത്തിയാണ് കാര്യങ്ങൾ വിശദീകരിച്ചത്.
ആർക്കും വിവരം നൽകാം
മീനച്ചിൽ താലൂക്കിൽ എവിടെയെങ്കിലും മദ്യമയക്കുമരുന്ന് മാഫിയ പ്രവർത്തിക്കുന്നുണ്ടെങ്കിൽ ജനപ്രതിനിധികൾക്കും പൊതുജനങ്ങൾക്കുമൊക്കെ വിവരം നൽകാം. ലഭിക്കുന്ന വിവരങ്ങൾ രഹസ്യാന്വേഷണം നടത്തി ഉറപ്പിച്ചശേഷം ശക്തമായ നടപടികൾ സ്വീകരിക്കും. എം.കെ. പ്രസാദ്, എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ, പാലാ
രഹസ്യവിവരങ്ങൾ കൈമാറാനുള്ള ഫോൺ നമ്പർ 9400069511 (എക്‌സൈസ് സി.ഐ., പാലാ), 9495444802 (ജെക്‌സി ജോസഫ്, അസി. എക്‌സൈസ് ഇൻസ്‌പെക്ടർ, സി.ഐ. ഓഫീസ്, പാലാ)