
ടെൽ അവീവ്: ലെബനനിൽ കരയുദ്ധം തുടങ്ങാൻ തീരുമാനിച്ച് ഇസ്രയേൽ. പരിമിതമായ പ്രദേശത്തേക്കാണ് കടന്നുകയറ്റത്തിന് പദ്ധതിയെന്ന് ഇസ്രയേൽ സഖ്യ കക്ഷിയായ യു.എസിനെ അറിയിച്ചു. നൂറുകണക്കിന് ടാങ്കുകളുടെ അകമ്പടിയോടെ ലെബനനിലേക്ക് കടക്കാൻ സജ്ജരായി ഇസ്രയേൽ സൈന്യം വടക്കൻ അതിർത്തിയിൽ അണിനിരന്നു. ദൗത്യം ഇന്ന് തുടങ്ങിയേക്കാമെന്ന് യു.എസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഇതോടെ രൂക്ഷ രക്തച്ചൊരിച്ചിലിനാണ് കളമൊരുങ്ങുന്നത്.
ഇസ്രയേലുമായി കരയുദ്ധത്തിന് തയ്യാറാണെന്ന് ഹിസ്ബുള്ളയും പ്രഖ്യാപിച്ചു. ഇസ്രയേലിന്റെ അധിനിവേശത്തെ ചെറുക്കാൻ ഒരുങ്ങിയെന്നും യുദ്ധം ദീർഘകാലം നീണ്ടേക്കുമെന്നും ഹിസ്ബുള്ളയുടെ ഇടക്കാല മേധാവി നയീം കാസിം മുന്നറിയിപ്പ് നൽകി.
ഹിസ്ബുള്ള തലവൻ ഹസൻ നസ്രള്ള കൊല്ലപ്പെട്ടതിന് ശേഷം ആദ്യമായാണ് ഒരു മുതിർന്ന അംഗം പരസ്യ പ്രതികരണം നടത്തുന്നത്. സംഘർഷം ഒഴിവാക്കണമെന്ന് യു.എസും ബ്രിട്ടനും ആവശ്യപ്പെട്ടു.
 ഹമാസ് നേതാവ് കൊല്ലപ്പെട്ടു
ബെയ്റൂട്ടിലടക്കം ഇസ്രയേലിന്റെ വ്യോമാക്രമണം രൂക്ഷമാണ്. ഞായറാഴ്ച മാത്രം 105 പേർ കൊല്ലപ്പെട്ടു. ഉന്നത ഹമാസ് നേതാവായ ഫത്തേഹ് ഷെറീഫ് അബു അൽ-അമീൻ ടൈർ നഗരത്തിലെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇതിനിടെ, ലെബനനിലെ വിവിധ വിദേശ എംബസികൾ ജീവനക്കാരെ ഒഴിപ്പിച്ചുതുടങ്ങി.
നസ്രള്ളയുടെ സംസ്കാരം ഇറാക്കിൽ ?
വെള്ളിയാഴ്ച ബെയ്റൂട്ടിൽ കൊല്ലപ്പെട്ട ഹിസ്ബുള്ള തലവൻ ഹസൻ നസ്രള്ളയുടെ സംസ്കാരം ഇറാക്കിൽ നടന്നേക്കുമെന്ന് പ്രചാരണം. എന്നാൽ, വാർത്തകൾ നിഷേധിച്ച ഹിസ്ബുള്ള സംസ്കാരം ലെബനനിൽ തന്നെയാണെന്ന് അറിയിച്ചു.
1000 പേർ
രണ്ടാഴ്ചയ്ക്കിടെ ഇസ്രയേൽ ആക്രമണത്തിൽ ലെബനനിൽ കൊല്ലപ്പെട്ടത്
1,00,000 പേർ
ലെബനനിൽ നിന്ന് സിറിയയിലേക്ക് പലായനം ചെയ്തത്