bala

നടൻ ബാലയും ഗായിക അമൃത സുരേഷും തമ്മിലുള്ള വിഷയത്തിൽ പ്രതികരണവുമായി അമൃതയുടെ പിഎ കുക്കു എനോല. ഫേസ്‌ബുക്കിൽ പങ്കുവച്ച വീഡിയോയിലൂടെ കടുത്ത ആരോപണങ്ങളാണ് കുക്കു ഉയർത്തിയിരിക്കുന്നത്.

കുക്കുവിന്റെ വാക്കുകൾ:

ബാലയെ എല്ലാവർക്കും പേടിയാണ്. ബാലയ്‌ക്കൊപ്പം ജീവിച്ച ഒരാളും അയാളെക്കുറിച്ച് സംസാരിക്കില്ല. അത്രയും ക്രൂരനായ മനുഷ്യനാണ്. സോഷ്യൽ മീഡിയയിൽ കാണിക്കുന്നതുപോലെ മകളെ സ്‌നേഹിക്കുന്ന അച്ഛനോ ഭാര്യയെ ജീവനുതുല്യം സ്‌നേഹിക്കുന്ന ഭർത്താവോ അല്ല. മീഡിയയ്‌ക്ക് മുന്നിൽ ഒന്നാംതരം നടനാണ്. അമൃതയും എലിസബത്തും തമ്മിൽ ഫോണിൽ സംസാരിക്കുന്നത് കേൾക്കാനിടയായി. ഒരു മനുഷ്യന് ഇങ്ങനെ പെരുമാറാൻ കഴിയുമോ എന്ന് തോന്നിപ്പോയി. അമൃത നേരിട്ട പീഡനങ്ങളെക്കുറിച്ച് അറിയാം. എലിസബത്തിനെ നിയമപരമായി ബാല വിവാഹം കഴിച്ചിട്ടില്ല.

വിവാഹത്തിന് പിന്നാലെ ബാല അമൃതയുടെ ഫോൺ നശിപ്പിച്ചു. വീട്ടുകാരുമായി ബന്ധം ഇല്ലാതാക്കി. സുഹൃത്തുക്കളെ മദ്യപിക്കാൻ വീട്ടിലേക്ക് വിളിച്ചുവരുത്തും. പാതിരാത്രി അവർക്ക് വച്ചുവിളമ്പി, എച്ചിൽപാത്രം കഴുകലായിരുന്നു അമൃതയുടെ പ്രധാന ജോലി. എന്തെങ്കിലും ചോദിച്ചാൽ പട്ടിയെ തല്ലുന്നതുപോലെ തല്ലി ചോര വരുത്തും. അൺനാച്വറൽ സെക്‌സ്, മാരിറ്റൽ റേപ്പ്, സെക്ഷ്വൽ അബ്യൂസ് എന്നിവ അമൃതയ്‌ക്ക് നേരെ ഉണ്ടായി. ഇതേ അനുഭവം തന്നെയാണ് എലിസബത്തിനും ഉണ്ടായത്.

ബാല പെർവേർട്ടാണ്. ഒരു ദിവസം ഒരു ജൂനിയർ ആർട്ടിസ്റ്റുമായി വീട്ടിലെത്തി. ഇതൊക്കെ പറ്റുമെങ്കിൽ നിന്നാൽ മതിയെന്ന് പറഞ്ഞതിനെ തുടർന്നാണ് എലിസബത്ത് വീട്ടിൽ നിന്നും പോയത്. എലിസബത്ത് പലവട്ടം ആത്മഹത്യയ്‌ക്ക് ശ്രമിച്ചിട്ടുണ്ട്. അമൃതയുടെ മകൾ ഗതികേടുകൊണ്ടാണ് അങ്ങനെയൊരു വീഡിയോ ചെയ്‌തത്. മീഡിയയുടെ മുന്നിൽ സംസാരിക്കാൻ പേടിയുള്ള കുഞ്ഞല്ല അവൾ.

ബാലയ്‌ക്ക് പിആർ വർക്കുണ്ട്. അമൃതയും എലിസബത്തും ഒരുമിച്ച് ഇറങ്ങിയാൽ ബാല ജയിലിൽ പോകും. ഭാര്യയുടെ കിടപ്പറയിലെ വീഡിയോ പകർത്തി അത് പുറത്തുവിടുമെന്ന് ഏതെങ്കിലും ഭർത്താവ് ഭീഷണിപ്പെടുത്തുമോ? ഇതെല്ലാം മനസിലായത് അമൃതയും എലിസബത്തും തമ്മിലുള്ള സംഭാഷണത്തിലൂടെയാണ്. എനിക്കോ അമൃതയ്‌ക്കോ എലിസബത്തിനോ എന്തെങ്കിലും സംഭവിച്ചാൽ ബാല മാത്രമാണ് ഉത്തരവാദി. എലിസബത്ത് ഗുജറാത്തിലേക്ക് ജീവനുംകൊണ്ടോടിയതാണ്.

ആരോപണങ്ങൾക്കെല്ലാം തന്റെ കൈവശം തെളിവുണ്ടെന്നും കുക്കു വ്യക്തമാക്കി. എന്നാൽ, അത് പബ്ലിക് ആയി പുറത്തുവിടാൻ കഴിയില്ല. നേരിട്ട് കാണിച്ചുതരാമെന്നും അവർ പറഞ്ഞു.

വിവാഹമോചനത്തിന് ശേഷം മകളെ കാണിക്കാന്‍ പോലും മുന്‍ ഭാര്യ അമൃത സുരേഷ് തയാറാകുന്നില്ലെന്നും തന്റെ മകളെ തന്നില്‍ നിന്നും അകറ്റുകയാണെന്നും പലപ്പോഴായി നടന്‍ ബാല ആരോപിച്ചിരുന്നു. അച്ഛനെന്ന തന്റെ അവകാശം അവഗണിക്കുകയാണെന്ന് ബാല ഈയിടെ മറ്റൊരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അതിന് പിന്നാലെ ബാലയ്‌ക്കെതിരെ മകള്‍ രം​ഗത്തെത്തി. അച്ഛന്‍ പറയുന്നതെല്ലാം കള്ളമാണെന്ന് കുട്ടി പറഞ്ഞിരുന്നു. അമൃത സുരേഷും ബാലയുടെ പെരുമാറ്റത്തെക്കുറിച്ച് പറഞ്ഞുകൊണ്ട് രം​ഗത്ത് എത്തിയിരുന്നു.