kerala

തിരുവനന്തപുരം: കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍ നിന്ന് ആയിരം കോടി രൂപര വായ്പയെടുക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ക്ഷേമ പെന്‍ഷനുകള്‍ നല്‍കുന്നതിന് വേണ്ടിയാണ് തുക ഉപയോഗിക്കുക. പെന്‍ഷന്‍ മുടങ്ങാതിരിക്കാന്‍ പണം സമാഹരിക്കുന്നതിനായി സഹകരണ ബാങ്കുകളുടെ കണ്‍സോഷ്യം രൂപവത്കരിച്ചിരുന്നുവെങ്കിലും പ്രതീക്ഷിച്ചതുപോലെ പണം കിട്ടിയിരുന്നില്ല. ഇതോടെയാണ് കെഎഫ്‌സിയെ ആശ്രയിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

സര്‍ക്കാര്‍ പദ്ധതികള്‍ക്കും പൊതുമേഖലാസ്ഥാപനങ്ങള്‍ക്കും സഹായധനം നല്‍കുന്ന ഏജന്റ് എന്നനിലയില്‍ കെ.എഫ്.സി.ക്ക് പ്രവര്‍ത്തിക്കാമെന്ന വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് പണം കടമെടുക്കുന്നത്. എന്നാല്‍ എത്ര ശതമാനം പലിശയ്ക്കാണ് പണം കടമെടുക്കുന്നതെന്ന് വ്യക്തമല്ല. നിലവില്‍ ക്ഷേമ പെന്‍ഷന്‍ മുടങ്ങാതെ എല്ലാ മാസവും വിതരണം ചെയ്യുന്നുണ്ട്. മുമ്പ് മുടക്കം വന്നതില്‍ നാലു ഗഡുക്കള്‍ കൊടുത്തുതീര്‍ക്കാന്‍ 3200 കോടി രൂപയോളം ആവശ്യമുണ്ട്.

ക്ഷേമപെന്‍ഷന്‍ വാങ്ങുന്നവര്‍ മസ്റ്ററിങ് നടത്താനുള്ള സമയം തിങ്കളാഴ്ച പിന്നിട്ടു. 56 ലക്ഷം പേരാണ് മസ്റ്ററിങ് നടത്തിയത്. അടിസ്ഥാനപട്ടികയില്‍ 63 ലക്ഷം പേരാണുള്ളത്. എന്നാല്‍ പതിവായി പെന്‍ഷന്‍ വാങ്ങുന്നവര്‍ ഏകദേശം 50 ലക്ഷം പേരാണ്. അതിനെക്കാള്‍ ആറുലക്ഷംപേര്‍ കൂടുതലായി മസ്റ്റര്‍ചെയ്തിട്ടുണ്ട്. വിവിധ കാരണങ്ങളാല്‍ പെന്‍ഷന്‍ നിഷേധിക്കപ്പെട്ടവരും മസ്റ്ററിങ് നടത്തിയതിനാലാകാം ഇതെന്ന് സര്‍ക്കാര്‍ കരുതുന്നു. കഴിഞ്ഞമാസങ്ങളില്‍ പെന്‍ഷന്‍ വാങ്ങിയവരില്‍ മസ്റ്ററിങ് നടത്താന്‍ ശേഷിക്കുന്നെങ്കില്‍ വീണ്ടും അവസരം നല്‍കുന്നത് പരിഗണിക്കുമെന്നാണ് വിവരം.