
ഈരാറ്റുപേട്ട: അരുവിത്തുറയിലെ ബാങ്കിന്റെ സി.ഡി.എമ്മിൽ നിന്നും കള്ളനോട്ടുകൾ കിട്ടിയ കേസി ഒരാൾ കൂടി അറസ്റ്റിലായി. ഈരാറ്റുപേട്ട അരുവിത്തുറ കൊച്ചേപറമ്പിൽ അബ്ദുള്ളയെയാണ് (40) ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തത്. ജൂലായ് ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ തിരച്ചിലിൽ ഈരാറ്റുപേട്ട സ്വദേശികളായ അൽഷാം, അൻവർഷാ ഷാജി, എന്നിവരെയും ഇവർക്ക് കള്ളനോട്ട് നൽകിയ പാലക്കാട് സ്വദേശികളായ അഷറഫ്, ജലീൽ എന്നിനവരെയും പിടികൂടിയിരുന്നു. ജലീലിന്റെ വീട് പരിശോധിച്ചതിൽ നിന്നും കള്ളനോട്ടുകൾ നിർമ്മിക്കുന്നതിന് ഉപയോഗിക്കുന്ന പേപ്പറുകൾ, പണം എണ്ണുന്നതിന് ഉപയോഗിക്കുന്ന കൗണ്ടിംഗ് മെഷീൻ, ലോഹ നിർമ്മിത വിഗ്രഹം, സ്വർണ നിറത്തിലുള്ള ലോഹ കട്ടകൾ, നിരവധി ലോഹനിർമ്മിത കോയിനുകൾ, ലോഹറാഡുകൾ എന്നിവ പൊലീസ് കണ്ടെടുത്തിരുന്നു. അന്വേഷണത്തിൽ അൽഷാമും സുഹൃത്തുക്കളും അബ്ദുള്ളയും കൂടി ചേർന്നാണ് കള്ളനോട്ട് അഷറഫിൽ നിന്ന് വാങ്ങിയിരുന്നതെന്ന് കണ്ടെത്തുകയും തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. സ്റ്റേഷൻ എസ്.എച്ച്.ഒ ഉമറുൾ ഫാറൂഖിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. ഇയാളെ റിമാൻഡ് ചെയ്തു.