s

തിരുവനന്തപുരം : പാർട്ടിയും സർക്കാരും നല്ലനിലയിൽ മുന്നോട്ടുപോകുന്നതിനിടെ നേതൃത്വത്തിനെതിരെ ആക്രമണങ്ങൾ ഉണ്ടാകുന്നതായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. അതിനായുള്ള പ്രചാരണത്തിന്റെ ഭാഗമാണ് മുഖ്യമന്ത്രിക്കെതിരെയുള്ള ആരോപണങ്ങളെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. ആർ.എസ്.എസ് ബന്ധമെന്ന പ്രചാരണം അതിന്റെ ഭാഗമാണ്. ഇതിന് വലതുപക്ഷ മാദ്ധ്യമങ്ങളും സഹായിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

മതേതര വിഭാഗങ്ങൾക്കിടയിലും ന്യൂനപക്ഷങ്ങൾക്കിടയിലും മുഖ്യമന്ത്രിക്ക് നല്ല സ്ഥാനമുണ്ട്. ഇതില്ലാതാക്കാൻ ശ്രമം നടക്കുന്നു. തൃശൂരിലെ പരാജയവുമായി ബന്ധപ്പെട്ട് ബി.ജെ.പി വിജയത്തിന് എൽ.ഡി.എഫ് കളമൊരുക്കിയെന്ന് പ്രചാരണം ഉണ്ടാകുന്നു. എന്നാൽ തൃശൂരിൽ യു.ഡി.എഫ് വോട്ട് ബി.ജെ.പിക്ക് ലഭിച്ചതാണ് വിജയത്തിനുള്ള പ്രധാന കാരണം,​ 86000 വോട്ട് കുറഞ്ഞു. എന്നാൽ ഞങ്ങൾക്ക് ലഭിക്കേണ്ടിയിരുന്ന ചില വോട്ടുകൾ നഷ്ടപ്പെട്ടു. കോൺഗ്രസിന്റെ ക്രിസ്ത്യൻ വോട്ടാണ് നഷ്ടപ്പെട്ടത്. അത് അവർ അന്വേഷിച്ച് കണ്ടെത്തിയിട്ടുണ്ട് റിപ്പോർട്ട് പുറത്തു വിടുന്നില്ലെന്നേയുള്ളൂ എന്നും ഗോവിന്ദൻ പറഞ്ഞു.


ഉദ്യോഗസ്ഥർക്കെതിരെ ആരോപണം വന്നാൽ ഉടൻ നടപടിയെടുക്കാൻ ആവില്ല. എന്നാൽ കുറ്റക്കാരൻ ആണെന്ന് കണ്ടെത്തിയാൽ കർ‌ശനമായ നടപടിയെടുക്കുമെന്നും എം.വി. ഗോവിന്ദൻ അറിയിച്ചു. സ്വർണക്കള്ളകടത്ത് ക്രമസമാധാന പ്രശ്നമായി മാറുന്നു. ഇത്തരം സാഹചര്യത്തിൽ പൊലീസിന് ഇടപെടാതിരിക്കാനാവില്ല. ആ ദൗത്യമാണ് പൊലീസ് നിർവഹിച്ചത്. ഇതിനെതിരെയാണ് അൻവർ കുരിശുയുദ്ധം പ്രഖ്യാപിക്കുന്നതെന്നും ഗോവിന്ദൻ ചൂണ്ടിക്കാട്ടി.