film-shooting

കൊച്ചി: എറണാകുളം കോതമംഗലത്ത് സിനിമാ ഷൂട്ടിംഗിനായി കൊണ്ടുവന്ന നാട്ടാനകള്‍ തമ്മില്‍ ഏറ്റുമുട്ടി. ഇതില്‍ പരിക്കേറ്റ ആന കാട്ടിലേക്ക് ഓടിക്കയറി. പുതുപ്പള്ളി സാധു എന്ന ആനയ്ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്. വിജയ് ദേവരക്കൊണ്ട നായകനായ തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായിട്ടാണ് ആനകളെ എത്തിച്ചത്. ഭൂതത്താന്‍കെട്ട് വനമേഖലയില്‍ ഷൂട്ടിംഗ് നടക്കുന്നതിനിടെയാണ് ആനകള്‍ തമ്മിലടിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം.

റിസര്‍വ് ഫോറസ്റ്റിലേക്ക് കയറിപ്പോയ ആനയെ കണ്ടെത്താനായി വനം വകുപ്പ് ഉദ്യോഗസ്ഥരും പാപ്പാന്‍മാരും വനത്തിലേക്ക് കയറി പോയിട്ടുണ്ട്. പുതുപ്പള്ളി സാധുവിനോട് ഏറ്റുമുട്ടിയ തടത്താവിള മണികണ്ടന്‍ എന്ന ആന കാട്ടിലേക്ക് കയറിയെങ്കിലും പിന്നീട് തിരിച്ച് വന്നു. ഈ ആനയ്ക്ക് കാര്യമായ പരിക്കേറ്റിട്ടില്ല. 3 പിടിയാനകളേയും 2 കൊമ്പനാനകളെയുമാണ് ഷൂട്ടിങ്ങിന് എത്തിച്ചത്. ഒരാഴ്ചയായി വടാട്ടുപാറയില്‍ ഷൂട്ടിംഗ് നടക്കുന്നുണ്ട്. മറ്റ് ആനകളെ വാഹനത്തില്‍ കയറ്റി തിരികെ കൊണ്ടുപോയതായാണ് വിവരം.

മണികണ്ഠന്റെ കുത്തേറ്റ് കാട്ടിലേക്ക് ഓടിക്കയറിയ സാധുവിനെ കണ്ടെത്താന്‍ ശ്രമം തുടരുകയാണ്.അഞ്ച് ആനകളെ ഉള്‍പ്പെടുത്തി സംഘട്ടനരംഗത്തിന്റെ ചിത്രീകരണം പുരോഗമിക്കവെയാണ് സംഭവം. ഷൂട്ടിങ് തുടങ്ങിയതിന് പിന്നാലെ പുതുപ്പള്ളി സാധുവിനെ തടത്താവിള മണികണ്ഠന്‍ തുടരെ തുടരെ ആക്രമിക്കുകയായിരുന്നു. പാപ്പാന്‍മാരുടെ നിര്‍ദേശങ്ങള്‍ പാലിക്കാതെ മണികണ്ഠന്‍ ആക്രമണം തുടര്‍ന്നതോടെ പുതുപ്പള്ളി സാധു രക്ഷപ്പെടാനായി കാട്ടിലേക്ക് ഓടിക്കയറുകയായിരുന്നു.