adgp-ajith-kumar

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ശബരിമല മണ്ഡല - മകരവിളക്ക് മഹോത്സവ മുന്നൊരുക്കങ്ങളുടെ അവലോകന യോഗത്തിൽ ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആ‌ർ അജിത് കുമാറിനെ പങ്കെടുപ്പിച്ചില്ല. മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് ഇദ്ദേഹത്തോട് മാറിനിൽക്കാൻ ആവശ്യപ്പെട്ടു.

അജിത് കുമാർ നിലവിൽ ശബരിമല കോ - ഓഡിനേറ്റർ ചുമതല വഹിക്കുന്നുണ്ട്. പി വി അൻവറിന്റെ വിവാദ പരാമർശങ്ങളും തുടർന്നുള്ള അന്വേഷണങ്ങളുടെയും പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അജിത് കുമാറിനെ യോഗത്തിൽ നിന്ന് മാറ്റിനിർത്തിയത്. എഡിജിപിക്ക് പകരം ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ് യോഗത്തിൽ പൊലീസിന്റെ കാര്യങ്ങൾ വിശദീകരിച്ചത്.

ശബരിമല തീർത്ഥാടനത്തിന്റെ മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട ഈ യോഗത്തിൽ ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ, ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, എഡിജിപിമാരായ മനോജ് എബ്രഹാം, എസ് ശ്രീജിത്ത്, ദേവസ്വം സ്‌പെഷ്യൽ സെക്രട്ടറി ടി വി അനുപമ, പത്തനംതിട്ട ജില്ല കളക്ടർ എസ് പ്രേം കൃഷ്ണൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് മറ്റ് ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ശബരിമലയിൽ ഇത്തവണ ഓൺലെെൻ ബുക്കിംഗ് മാത്രം അനുവദിക്കാൻ തീരുമാനമായി. ഒരു ദിവസം പരമാവധി 80,​000 പേർക്ക് ദർശന സൗകര്യം ഒരുക്കാനാണ് തീരുമാനം. വെർച്ച്വൽ ക്യൂ ബുക്കിംഗ് സമയത്ത് തന്നെ യാത്രാ വഴി തിരഞ്ഞെടുക്കാനുള്ള അവസരം ഒരുക്കും. അതുവഴി തീർത്ഥാടകർക്ക് തിരക്ക് കുറഞ്ഞ യാത്രാ വഴി തിരഞ്ഞെടുക്കാനാവും. കാനന പാതയിൽ ഭക്തർക്ക് ആവശ്യമായ സൗകര്യം ഒരുക്കും. തിരക്കുള്ള സമയങ്ങളിൽ വാഹനങ്ങൾ നിയന്ത്രിക്കേണ്ടി വന്നാൽ അതിനുള്ള കേന്ദ്രങ്ങൾ കണ്ടെത്തി ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കും. നിലക്കലിലും എരുമേലിയിലും പാർക്കിംഗ് കൂടുതൽ സൗകര്യം ഏർപ്പെടുത്തുണ്ട്.

ശബരിമലയിലേക്കുള്ള റോഡുകളുടെയും പാർക്കിംഗ് ഗ്രൗണ്ടുകളുടെയും അറ്രകുറ്റ പണികൾ ഉടൻ പൂർത്തിയാക്കും. വിശുദ്ധി സേനാംഗങ്ങൾക്ക് ആരോഗ്യ പരിശോധന നടത്തുകയും ആവശ്യമായ പരിശീലനം ഉറപ്പാക്കുകയും ചെയ്യും. പ്രണവം ഗസ്റ്റ് ഹൗസിന്റെ അറ്റകുറ്റപ്പണി പൂർത്തിയായിട്ടുണ്ട്. ശബരി ഗസ്റ്റ് ഹൗസ് അറ്റകുറ്റപ്പണി ഈ മാസം 31നകം പൂർത്തിയാക്കുമെന്നും യോഗം തീരുമാനിച്ചു.