
2023 ഒക്ടോബർ 7- പശ്ചിമേഷ്യയിൽ യുദ്ധത്തിന് തിരികൊളുത്തിയ ദിവസം. അന്നാണ് പാലസ്തീനിലെ ഹമാസ് പോരാളികൾ ഇസ്രയേലിൽ മിന്നലാക്രമണം നടത്തിയത്. ഇസ്രയേൽ ഞെട്ടിത്തരിച്ച ആക്രമണത്തിന്റെ ഒന്നാം വാർഷികമാണിന്ന്.
അന്ന് ഗാസയിൽ നിന്ന് ഹമാസിന്റെ ആയിരക്കണക്കിന് റോക്കറ്റുകൾ ഇസ്രയേലിൽ തീമഴയായി പെയ്‌തിറങ്ങി. ഹമാസ് പോരാളികൾ ഇരച്ചുകയറി. 1200 ഇസ്രയേലികൾ കൊല്ലപ്പെട്ടു. 200ലേറെ ഇസ്രയേലികളെ ബന്ദികളാക്കി.
ഇസ്രയേൽ അന്ന് ഗാസയിൽ തുടങ്ങിയ സംഹാരം തുടരുകയാണ്. 40,000ത്തിലേറെ നിരപരാധികൾ കൊല്ലപ്പെട്ടു. 20ലക്ഷം ജനങ്ങൾ തെരുവിലായി. ഗാസ പ്രേതഭൂമിയായി.
ഹമാസിന് പിന്തുണയുമായി അറബ് രാജ്യങ്ങളായ ഇറാനും സിറിയയും ലെബനനും യെമനും ഇറാക്കും ഒളിഞ്ഞും തെളിഞ്ഞും രംഗത്തിറങ്ങി. ഹൂതി, ഹിസ്ബുള്ള തുടങ്ങിയ അറബ് ഗ്രൂപ്പുകൾ ഇസ്രയേലിനെതിരെ
പ്രത്യക്ഷയുദ്ധത്തിലാണ്. ഇസ്രയേൽ ഈ രാജ്യങ്ങളിലെല്ലാം ആക്രമണം നടത്തുന്നു. ലെബനനിൽ ഇസ്രയേൽ ഹിസ്ബുള്ളയ്‌ക്കെതിരെ യുദ്ധത്തിലാണ്. അതിനിടെ
ഇറാൻ ഇസ്രയേലിനെ ആക്രമിച്ചു. ഇസ്രയേൽ ഏതു നിമിഷവും തിരിച്ചാക്രമിക്കാം. പശ്ചിമേഷ്യയെ മുൾമുനയിലാക്കിയ യുദ്ധം ഒഴിവാക്കാൻ ഐക്യരാഷ്‌ട്ര സഭയ്ക്കുപോലും ഒന്നും ചെയ്യാനാവുന്നില്ല. ലോക നേതാക്കളുടെ വാക്കുകൾ മാത്രം ബാക്കി.
ജോ ബൈഡൻ
യു. എസ് പ്രസിഡന്റ്
ദ്വിരാഷ്ട്ര പരിഹാരം വേണം. ഇസ്രയേലിന് സുരക്ഷിതത്വം വേണം. പാലസ്തീനികൾക്കും സ്വന്തം രാഷ്‌ട്രം വേണം.
മഹ്‌മൂദ് അബ്ബാസ്
പാലസ്തീൻ പ്രസിഡന്റ്
പാലസ്തീനും ഇസ്രയേലും രണ്ട് രാജ്യങ്ങളായി നിലനിൽക്കണം.
ബെഞ്ചമിൻ നെതന്യാഹു
ഇസ്രയേൽ പ്രധാനമന്ത്രി
ഇസ്രയേലിനെ ഉന്മൂലനം ചെയ്യാൻ ആഗ്രഹിക്കുന്ന ശത്രുക്കളെയാണ് ഞങ്ങൾ നേരിടുന്നത്. ഞങ്ങൾ പൂർണ വിജയം നേടും.