
ഗാസ: ഗാസ സംഘർഷത്തിന്റെ ഒന്നാം വാർഷികമായ ഇന്നലെയും ഇസ്രയേൽ രൂക്ഷമായ ആക്രമണം നടത്തി. ഗാസയിൽ അൽ-അഖ്‌സ രക്തസാക്ഷി പള്ളിക്ക് നേരെയുള്ള വ്യോമാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടു. ഇബ്‌നു റുഷ്ദ് സ്‌കൂളിലും അക്രമണം നടത്തിയത്. പരിക്കേറ്റവർക്കും ഒഴിപ്പിക്കപ്പെട്ടവർക്കും അഭയം നൽകിയ പള്ളിയും സ്കൂളുമാണ് ആക്രമിച്ചതെന്ന് പാലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. നൂറോളം പേർക്ക് പരിക്കേറ്റു. ആക്രമണം ഇസ്രയേൽ സേനയും സ്ഥിരീകരിച്ചു. പ്രദേശത്തെ ഹമാസിന്റെ കമാൻഡ് ആൻഡ് കൺട്രോൾ സെന്ററിനെയാണ് ആക്രമിച്ചതെന്നും ഭീകരരെ മാത്രമാണ് ലക്ഷ്യമിട്ടതെന്നും സാധാരണക്കാരെ ആക്രമിച്ചിട്ടില്ലെന്നും ഇസ്രയേൽ അവകാശപ്പെട്ടു.
പാരാമെഡിക്കൽ ജീവനക്കാർ കൊല്ലപ്പെട്ടു
ലെബനനിലും ഇസ്രയേൽ ആക്രമണം കടുപ്പിച്ചു. തെക്കൻ ലെബനനിൽ ആശുപത്രിക്ക് പുറത്ത് വ്യോമാക്രമണത്തിൽ ഏഴ് പാരാമെഡിക്കൽ ജീവനക്കാർ കൊല്ലപ്പെട്ടു. മുന്നറിയിപ്പില്ലാതെയാണ് ഇസ്രയേൽ ആശുപത്രികൾ ആക്രമിച്ചതെന്ന് പരാതിയുണ്ട്. ഭയം കാരണം ആംബുലൻസ് ജീവനക്കാർ സർവീസ് നിർത്തിയതോടെ പരിക്കേറ്റവരെ ആശുപത്രികളിൽ എത്തിക്കാനാവുന്നില്ലെന്ന് മർജയൂൺ ആശുപത്രി ഡയറക്ടർ പറഞ്ഞു.
ഇസ്രയേൽ ആക്രമണത്തിൽ നിരവധി ആരോഗ്യ പ്രവർത്തകർ കൊല്ലപ്പെട്ടെന്ന് ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആശുപത്രികൾക്കും ആരോഗ്യ പ്രവർത്തകർക്കും നേരെയുള്ള ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടതായി ലോകാരോഗ്യ സംഘടനയും അറിയിച്ചിരുന്നു.
ലോകമെങ്ങും പാലസ്തീൻ അനുകൂല പ്രകടനം
ഗാസയിലെ ഇസ്രയേൽ ആക്രമണത്തിന്റെ വാർഷികമായ ഇന്നലെ ലോകമെങ്ങും പ്രതിഷേധവുമായി പതിനായിരങ്ങൾ തെരുവിലിറങ്ങി. ഗാസയിലും ലെബനനിലും വെടിനിർത്തലിന് പ്രകടനക്കാർ ആഹ്വാനം ചെയ്തു. അമേരിക്ക, ഇസ്രയേലിന് ആയുധങ്ങളും സഹായങ്ങളും നൽകുന്നത് നിർത്തണമെന്ന് ആവശ്യപ്പെട്ട് 1,000-ത്തിലധികം പേർ വൈറ്റ് ഹൗസിന് പുറത്ത് പ്രകടനം നടത്തി. ഗാസയിൽ 42,000-ത്തോളം പേർ കൊല്ലപ്പെട്ട സംഘർഷം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യൂറോപ്പ്, ആഫ്രിക്ക, ഓസ്‌ട്രേലിയ, റോം എന്നിവിടങ്ങളിൽ ആയിരക്കണക്കിന് പാലസ്തീൻ അനുകൂലികൾ ഒത്തുകൂടി. ഫിലിപ്പീൻസിൽ യു.എസ് എംബസിക്ക് സമീപം ജനങ്ങൾ യു.എസ് പതാക കീറി പ്രധിഷേധിച്ചു.